നൗഫൽ പാലക്കാടൻ

റിയാദ് : സൗദി അറേബ്യയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി പരാതി. പോളിക്ലിനിക്കുകളിലും ആശുപത്രികളിലും യഥാർത്ഥ അവകാശിക്ക് പകരം ആൾമാറാട്ടം നടത്തി കാർഡ് ദുരുപയോഗം ചെയ്യുന്ന നിരവധി കേസുകളാണ് ദിനേനെ റിപ്പോർട്ട് ചെയ്യുന്നത്. ഗുരുതരമായ ഈ നിയമ ലംഘനത്തെ കുറിച്ച് പലരും നിസാരമായാണ് കാണുന്നത്. ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്ത് പിടിക്കപ്പെട്ടാൽ കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഇൻഷുറൻസ് (CCHI ) അവർക്ക് വിലക്ക് ഏർപ്പെടുത്തും. ഇഖാമ നമ്പറിൽ വിലക്ക് വീണാൽ സൗദിയിലെ ഇൻഷുറൻസ് കമ്പനികൾക്ക് പിന്നീട് അതെ ഐഡിയിൽ പുതിയ പോളിസി നൽകാനോ പഴയത് പുതുക്കാനോ കഴിയില്ല. സൗദിയിൽ ഇഖാമ പുതുക്കാൻ ഇൻഷുറൻസ് നിർബന്ധമാണെന്നിരിക്കെ ഇൻഷുറൻസ് ഇല്ലെങ്കിൽ ഇഖാമ പുതുക്കാതെ നാട് വിടുകയോ നിയമ ലംഘകനായി തുടരുകയോ ചെയ്യേണ്ട സാഹചര്യം സംജാതമാകും. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സഹായിക്കാൻ വേണ്ടിയാണ് ഈ നിയമ ലംഘനം നടത്തുന്നത്. കാർഡ് ഉടമ റിസപ്‌ഷനിലെത്തി നടപടി ക്രമങ്ങളെലാം പൂർത്തിയാക്കി ഡോക്ടറുടെ അടുത്തെത്തുമ്പോൾ അത് ബന്ധുവോ സുഹൃത്തോ ആയി മാറുന്നതാണ് കൂടുതലായി കണ്ട് വരുന്ന നിയമ ലംഘനമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. സുഹൃത്തായ രോഗിയുടെ അസുഖ വിവരങ്ങൾ അപ്രകാരം പറഞ്ഞു ഡോക്ടറെ കബളിപ്പിച്ച് മരുന്നും മറ്റ് ചികിത്സയും നേടുന്നവരും കുറവല്ല. അവധിക്ക് നാട്ടിൽ പോകുമ്പോൾ പല കാർഡുകളിലായി മരുന്നുകൾ വാങ്ങിയും കാർഡ് ദുരുപയോഗം ചെയ്യുന്നവരുമുണ്ട്. ഇൻഷുറൻസും കാലാവധി കഴിഞ്ഞവർക്കും സന്ദർശക വിസയിലെത്തുന്നവർക്കും ചികിത്സക്കും മരുന്നിനും വേണ്ടിയാണ് പ്രധാനമായും കാർഡ് ദുരുപയോഗം ചെയ്യുന്നത്. കൂടുതൽ കവറേജില്ലാത്ത ചെറിയ മുടക്കിലുള്ള കാർഡ് ഉള്ളവർ പല്ല്,ചർമ്മം ഉൾപ്പടെയുള്ള സൗന്ദര്യവർദ്ധക ചികിത്സകൾ വേണ്ടി ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ കാർഡ് ദുരുപയോവും ചെയ്യുന്നുണ്ട്. ചികിത്സക്കെത്തുമ്പോൾ ഫോട്ടോ പതിച്ച രേഖയായ ഇഖാമ നിർബന്ധമാണെന്ന് നിയമ മുണ്ടെങ്കിലും പലപ്പോഴും ഇഖാമയിൽ കാണുന്ന പഴയ ഫോട്ടോ നോക്കി ആളെ തിരിച്ചറിയാനാകുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. ഗൗരവമേറിയ ഈ നിയമലംഘനത്തിൽ പെട്ട് പോകരുതെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.