
റിയാദ്: ഇന്ത്യയിലെ അടിയന്തിരാവസ്ഥ ജനാധിപത്യത്തിന്റെ കറുത്ത അധ്യായമാണെങ്കിലും ഇന്ധിരാ ഗാന്ധി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഇടപെട്ടിട്ടില്ലെന്ന് മുന്‍ മന്ത്രി ഡോ. കെ ടി ജലീല്‍ എംഎല്‍എ. തെരഞ്ഞെടുപ്പില്‍ ബോധപൂര്‍വ്വം ഇടപെടല്‍ നടത്താനോ ഇലക്ഷന്‍ കമ്മീഷനെ വരുതിയിലാക്കാനോ ശ്രമിച്ചിട്ടില്ല. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ‘ഇന്ത്യ ഇന്നു പുലര്‍ന്നപ്പോള്‍’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ടേബിള്‍ ടോകില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഇന്ധിരാഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കള്‍ അടിയന്തിരാവസ്ഥക്കു ശേഷം 1977ലെ തെരഞ്ഞെടുപ്പില്‍ കടപുഴകിയത് ജനാധിപത്യത്തിന്റെ മഹത്വമാണ്. ഇന്ധിരക്കെതിരെ വിധിപറയാന്‍ ശേഷിയുളള ജഡ്ജിമാരുണ്ടായിരുന്നു. ജൂഡീഷ്വറിയും ഇലക്ഷന്‍ കമ്മീഷനും സ്വതന്ത്രമായി പ്രവര്‍ത്തിച്ചു. എന്നാല്‍ ഏറെ അപകടകരമായ സാഹചര്യമാണ് ഇന്നത്തെ ഇന്ത്യയില്‍ നിലനില്‍ക്കുന്നത്.

വിഭജനത്തിന് ശേഷമാണ് ഇന്ത്യ സ്വതന്ത്രയായത്. സാമൂഹിക, സാമ്പത്തിക രംഗങ്ങളില്‍ ഇതിന്റെ ആഘാതങ്ങള്‍ ദൃശ്യമാണ്. വിഭജനത്തിന്റെ മുറിവുകള്‍ മാറ്റാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍ കൂടുതല്‍ വലിയ വൃണങ്ങള്‍ സൃഷ്ടിച്ച് അകല്‍ച്ചയുടെയും വിഭജനത്തിന്റെയും വിത്തുകള്‍ പാകാനാണ് ഭരണകൂടത്തിന്റെ ഒത്താശയോടെ സംഘടിത ശ്രമം. ലോകം സങ്കുചിതത്വങ്ങളില്‍ നിന്ന് വിശാലമായ സ്വാതന്ത്രത്തിന്റെ വഴികളിലാണ്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യ റിവേസ് ഗിയറിലാണ് സഞ്ചരിക്കുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യകള്‍ക്കു പകരം അന്ധവിശ്വാസങ്ങളാണ് ഭരണകൂടങ്ങളെ നയിക്കുന്നത്. പാര്‍ലമെന്റില്‍ പശുക്കളെ കയറ്റണമെന്ന വികലമായ ചിന്തകള്‍ ഉയരുന്നത് ഇന്ത്യ ലോകത്തിനു മുമ്പില്‍ അപമാനിക്കപ്പെടുന്നതിന് തുല്യമാണെന്നും കെ ടി ജലീല്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






