Sauditimesonline

jancy predin
ആശുപത്രി ഇടനാഴികളിലെ സാന്ത്വനമാലാഖ; ഇനി റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ കാവലാള്‍

കമ്പനിക്കെതിരെ വീഡിയോ പോസ്റ്റ് ചെയ്ത ഇന്ത്യക്കാരനെതിരായ കേസ് തീര്‍പ്പായി

ദമ്മാം: ജോലി ചെയ്യുന്നിടത്ത് ഈജിപ്ഷ്യന്‍ മാനേജരുമായുളള പ്രശ്‌നങ്ങളെ തുടര്‍ന്ന് ക്രിമിനല്‍ കേസില്‍ പ്രതിയായ ഇന്ത്യക്കാരന്‍ നവയുഗം സാംസ്‌ക്കാരികവേദിയുടെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി. ഉത്തര്‍പ്രദേശ് ബറേലി സ്വദേശി ജാവേദ് അഹമ്മദിന്റെ കേസ് രമ്യമായി പരിഹരിച്ചതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയത്.

ഫുഡ് ചെയിന്‍ കമ്പനി തുഗ്ബ ബ്രാഞ്ചില്‍ രണ്ടു വര്‍ഷമായി ജോലി ചെയ്തു വരുകയായിരുന്നു ജാവേദ് അഹമ്മദ്. മാനേജരായ ഈജിപ്ഷ്യന്‍ പൗരന്‍ അനാവശ്യമായി വഴക്കു പറയുമായിരുന്നു. ഇയാളോടുള്ള പക തീര്‍ക്കാനായിരുന്നു വീഡിയോ. ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കാന്‍ കാലാവധി കഴിഞ്ഞതും കേടായതുമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിയ്ക്കുമെന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെ പ്രവര്‍ത്തിയ്ക്കുന്നത് സൗദിയില്‍ നിയമ ലംഘനമാണ്.

കുപിതനായ മാനേജര്‍ ജാവേദ് താമസിക്കുന്ന സ്ഥലത്തെത്തി കഠിനമായി മര്‍ദിച്ചു. രക്തം വാര്‍ന്ന ജാവേദ് പോലീസിനെ വിളിച്ചു. ഇരുവരെയും പൊലീസ് അറസ്റ്റു ചെയ്തു.

ക്രിമിനല്‍ കേസില്‍ അകപ്പെട്ട ജാവേദ്, ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റിലും പോലീസ് സ്‌റ്റേഷനിലും നിയമ നടപടികളുടെ ഭാഗമായി ആറു മാസം കയറി ഇറങ്ങി. അവസാനം കേസ് അല്‍ കോബാര്‍ ലേബര്‍ കോടതിയിലെത്തി. റിയാദിലെ ഇന്ത്യന്‍ എംബസ്സിയാണ് നവയുഗം ജീവകാരുണ്യപ്രവര്‍ത്തകനായ പദ്മനാഭന്‍ മണിക്കുട്ടനെ കേസ് ഏല്‍പ്പിച്ചത്. മണിക്കുട്ടന്‍ ജാവേദിനെ കാണുകയും വിവരങ്ങള്‍ പഠിക്കുകയും ചെയ്തു.

നിയമ നടപടികള്‍ നീണ്ടുപോകാന്‍ സാധ്യത ഉണ്ടെന്നു മനസ്സിലാക്കിയ മണിക്കു ജാവേദിന്റെ കമ്പനിയെ ബന്ധപ്പെട്ടു. ഇതിനിടെ മര്‍ദനം നടത്തിയ മാനേജരെ കമ്പനി സ്ഥലം മാറ്റിയിരുന്നു. പുതിയ മാനേജരുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ ഇരുകൂട്ടരും കേസ് പിന്‍വലിക്കാന്‍ ധാരണയായി. ജാവേദിനു ഫൈനല്‍ എക്‌സിറ്റും വിമാനടിക്കറ്റും നല്‍കിയതോടെയാണ് നാട്ടിലേയ്ക്ക് മടങ്ങാന്‍ വഴിയൊരുങ്ങിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top