Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

മാതൃരാജ്യത്തേക്ക് മടങ്ങാം; ‘ഔദ’യില്‍ രജിസ്റ്റര്‍ ചെയ്യണം

റിയാദ്: അന്താരാഷ്ട്ര വിമാന സര്‍വീസ് നിര്‍ത്തിവെച്ച സാഹചര്യത്തില്‍ മാതൃരാജ്യങ്ങളിലേക്കു മടങ്ങാന്‍ സൗദി ആഭ്യന്തര മന്ത്രാലയം പുതിയ പദ്ധതി ആരംഭിച്ചു. രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ശിറില്‍ രജിസ്റ്റര്‍ ചെയ്യാനാണ് നിര്‍ദേശം. അതേസമയം, ഇന്ത്യയില്‍ വിമാനം ഇറങ്ങാന്‍ അനുമതി ലഭിച്ചാല്‍ മാത്രമേ മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുകയുളളൂ. കൊവിഡിനെ തുടര്‍ന്ന് വിമാനം റദ്ദാക്കിയതോടെ നൂറുകണക്കിന് വിദേശികളാണ് രാജ്യത്ത് കുടുങ്ങിയത്. ഫൈനല്‍ എക്‌സിറ്റ് നേടിയവരും റീ എന്‍ട്രി വിസയില്‍ മാതൃരാജ്യത്തേക്ക് മടങ്ങാനിരുന്നവരുടെയും യാത്ര മുടങ്ങി. പ്രസവ ശുശ്രൂഷകള്‍ക്കായി നാട്ടിലേക്ക് മടങ്ങാനിരുന്നവരുമുണ്ട്. ഇത്തരക്കാര്‍ക്ക് രാജ്യം വിടാന്‍ അവസരം ഒരുക്കുന്നതിന് ‘ഔദ’ എന്ന പേരില്‍ ആഭ്യന്തര മന്ത്രാലയം പദ്ധതി തയ്യാറാക്കിയത്. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പദ്ധതി.

റിയാദ്, ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ വഴി മാതൃരാജ്യങ്ങളിലേക്ക് മടങ്ങാനാണ് അവസരം ഒരുക്കുന്നത്. ഇതിനായി അബ്ശിറില്‍ ‘ഔദ’ എന്ന പേരിലുളള പ്രത്യേക ലിങ്കില്‍ ഇഖാമ, പാസ്‌പോര്‍ട്ട് വിവരങ്ങള്‍, ഡിപാര്‍ച്ചര്‍, അറൈവല്‍ വിമാനത്താവളങ്ങളുടെ പേര് എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യണം. അനുമതി ലഭിക്കുന്ന യാത്രക്കാര്‍ക്ക് ഇ ടിക്കറ്റ് വിവരം എസ് എം എസ് ആയി ലഭിക്കും. ടിക്കറ്റിനുളള തുക യാത്രക്കാരന്‍ അടക്കണം. അതേസമയം, ഇന്ത്യയില്‍ വിമാനം ഇറങ്ങാന്‍ അനുമതി ലഭിച്ചാല്‍ മാത്രമേ ‘ഔദ’ പദ്ധതി പ്രകാരം യാത്ര ചെയ്യാന്‍ സാധിക്കുകയുളളൂ. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നു കഴിഞ്ഞ ദിവസം ഫിലിപ്പൈന്‍സ് സ്വദേശികളുമായി തലസ്ഥാനമായ മനിലയിലേക്ക് പ്രത്യേക വിമാനം യാത്രക്കാരെ എത്തിച്ചിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top