Sauditimesonline

cover ed
'വരളുന്ന ഹൃദയഭൂമിക' പ്രകാശനം ഇന്ന്

പ്രവാസി ദ്രോഹ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: സമസ്ത ഇസ്‌ലാമിക് സെന്റര്‍

റിയാദ്: വിദേശത്തുനിന്ന് വരുന്നവര്‍ക്ക് നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഉള്‍പ്പെടെ പ്രവാസികളെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി സെക്രട്ടേറിയറ്റ് ആവശ്യപ്പട്ടു. കൊവിഡ് വ്യാപനത്തിന്റെ പേരിലാണ് ഇത്തരമൊരു നിര്‍ദേശം. എന്നാല്‍, വ്യാപകമായി സര്‍ക്കാര്‍ ആഘോഷങ്ങളും പരിപാടികളും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് നടക്കുന്നത്. പാര്‍ട്ടി സമ്മേളനങ്ങളും ഫുട്‌ബോള്‍ മേളകളും ഉദ്ഘാടന മാമാങ്കങ്ങള്‍ക്കും നിയന്ത്രണമില്ല. ശക്തമായ മുന്‍കരുതലുകളും ടെസ്റ്റുകള്‍ക്കും വിധേയമായി എത്തുന്ന പ്രവാസികളെയാണ് വീടുകളില്‍ തളച്ചിടാന്‍ നിര്‍ബന്ധിക്കുന്നത്. മണിക്കൂറുകള്‍ക്കുളില്‍ വിവിധ കൊവിഡ് പരിശോധനകളും ബൂസ്റ്റര്‍ ഡോസുമടക്കം വാക്‌സിനുകളും സ്വീകരിച്ച് എത്തുന്ന പ്രവാസികള്‍ക്ക് മാത്രമായി ഏഴു ദിവസം നിര്‍ബന്ധ ക്വാറന്റൈന്‍ എന്നത് ബുദ്ധി ശൂന്യമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഏഴു ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്ന തീരുമാനം പുന:പരിശോധിക്കണം. ഇത്തരം നടപടികള്‍ സ്വീകരിക്കുമ്പോള്‍ ആവശ്യമായ മുന്‍കരുതല്‍ സംസ്ഥാന സര്‍ക്കാര്‍ മാതൃകാപരമായി നടപ്പിലാക്കാന്‍ ശ്രമിക്കണം. കുറഞ്ഞ ദിവസത്തേക്ക് നാട്ടില്‍ വരുന്ന പ്രവാസികളെ നിരാശരാക്കുന്ന തീരുമാനം സ്വന്തം നാട്ടിലേക്ക് വരുന്നത് പ്രവാസികളെ പിന്തിരിപ്പിക്കാന്‍ കാരണമാകും.

പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് സിക്രട്ടറി മുഹമ്മദ് റാഫി ഹുദവി ഉദ്ഘാടനം ചെയ്തു. സൈതലവി ഫൈസി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ട്രഷറര്‍ ഇബ്‌റാഹീം യുകെ, ബഷീര്‍ ബാഖവി, സൈദലവി ഫൈസി, ഉസ്മാന്‍ ഇടത്തില്‍, അബ്ദുറഹ്മാന്‍ പൂനൂര്‍, അബ്ദുസ്സലാം കൂടരഞ്ഞി, ബാസ്വിത് വാഫി, അബ്ദുറഹ്മാന്‍ ദാരിമി, മുനീര്‍ ഹുദവി, സയ്യിദ് ജമലുല്ലൈലി തങ്ങള്‍, ഫരീദ് ഐക്കരപ്പടി, ശറഫുദ്ധീന്‍ മുസ്ല്യാര്‍, മുസ്തഫ ദാരിമി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ മൗലവി അറക്കല്‍ സ്വാഗതവും അബൂബക്കര്‍ താമരശ്ശേരി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top