
റിയാദ്: തിരുവനന്തപുരത്തേക്കു പുറപ്പെട്ട വിമാനത്തില്‍ ആറു പേര്‍ക്ക് യാത്ര നിഷേധിച്ചതായി പരാതി. അനര്‍ഹരായവരെ തിരുകി കയറ്റിയതാണ് യാത്ര മുടങ്ങാന്‍ കാരണമെന്ന് യാത്ര മുടങ്ങിയവര്‍ ആരോപിച്ചു. വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തില്‍ സൗദിയില്‍ നിന്നുളള അവസാന സര്‍വീസാണ് ഇന്ന് നടന്നത്. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നു തെരഞ്ഞെടുത്തവര്‍ക്കാണ് തിരുവനന്തപുരത്തേക്കു ടിക്കറ്റ് അനുവദിച്ചത്. എന്നാല്‍ ബോര്‍ഡിംഗ് പാസ് വിതരണം ചെയ്തതിന് ശേഷം യാത്രാ രേഖകളില്‍ സങ്കേതിക പിഴവുളളവര്‍ക്ക് യാത്ര നിഷേധിച്ചു. റിയാദില്‍ നിന്ന് 400 കിലോ മീറ്റര്‍ അകലെ ദവാദ്മിയില്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നഴ്‌സായ ബിന്‍സി ബാബു ഉള്‍പ്പെടെ ആറു പേര്‍ക്കാണ് യാത്ര മുടങ്ങിയത്. വിമാനം പുറപ്പെടുന്നതിന് മുമ്പ് കാലാവധി കഴിഞ്ഞ എക്‌സിറ്റ് വിസ റദ്ദാക്കി വീണ്ടും എക്‌സിറ്റ് നേടിയെങ്കിലും ബോര്‍ഡിംഗ് പാസ് മടക്കി വാങ്ങിയതായി ഇവര്‍ പറഞ്ഞു. യോഗ പരിശീലക പത്തനംതിട്ട സ്വദേശി ധന്യാ ബിനോയ് സുബ്രഹ്മണ്യത്തിനും യാത്ര മുടങ്ങി.
അതേസമയം, യാത്രക്കാരുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ പറഞ്ഞു. ഇവരുടെ യാത്രാ രേഖകള്‍ ശരിയാക്കാന്‍ പരമാവധി ശ്രമിച്ചു. ഇതിനായി വിമാനം 30 മിനുട്ട് വൈകി. അനര്‍ഹരെ തിരുകി കയറ്റിയിട്ടില്ല. അവസാന നിമിഷമാണ് ഇവരെ ഒഴിവാക്കാന്‍ നിര്‍ബന്ധിതരായതെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
ദവാദ്മിയില്‍ നിന്നെത്തിയ നഴ്‌സുമാര്‍ക്ക് സാമൂഹിക പ്രവര്‍ത്തകരായ ഷിഹാബ് കൊട്ടുകാട്, മജീദ് ചിങ്ങോറി എന്നിവരുടെ സഹായത്തോടെ ബത്ഹ അപ്പോളൊ ഡിമോറൊ ഹോട്ടലില്‍ താമസ സൗകര്യം ഒരുക്കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






