Sauditimesonline

watches

അറിവുത്സവത്തില്‍ നിവ്യ സിംനേഷിന് ‘റിയാദ് ജീനിയസ്’ കിരീടം

റിയാദ്: അറിവുത്സവത്തിന്റെ പൂരത്തിനൊടുവില്‍ അഞ്ച് പുരുഷ കേസരികളെ മുട്ടുകുത്തിച്ച് കണ്ണൂര്‍ സ്വദേശിനി നിവ്യ സിംനേഷ് ‘റിയാദ് ജീനിയസ്-2024’ കിരീടം നേടി. ഗ്രാന്‍ഡ് മാസ്റ്റര്‍ ജിഎസ് പ്രദീപ് നയിച്ച പരിപാടിയിലാണ് റിയാദില്‍ പ്രവാസിയായ നിവ്യയുടെ നേട്ടം. കേളി കലാസാംസ്‌കാരിക വേദിയുടെ 23-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മലാസ് ലുലു റൂഫ് അരീനയില്‍ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷി നിര്‍ത്തി നടന്ന പരിപാടിയില്‍ 357 പേര്‍ ആദ്യ റൗണ്ടില്‍ മാറ്റുരച്ചു. 16 ചോദ്യങ്ങളില്‍ നിന്നും കൂടുതല്‍ മാര്‍ക്ക് നേടിയ ആറുപേരാണ് ഫൈനല്‍ മത്സരത്തില്‍ മാറ്റുരച്ചത്. രാജേഷ്, ഷമല്‍ രാജ്, നിബു വര്‍ഗ്ഗീസ്, ബഷീര്‍, അക്ബര്‍ അലി എന്നിവരാണ് ഫൈനല്‍ റൗണ്ടിലെത്തിയ മറ്റു മത്സരാര്‍ഥികള്‍.

കാതോര്‍ത്തും കണ്‍പാര്‍ത്തും, ബേക്കേഴ്‌സ് സ്ട്രീറ്റ്, പ്രവാസലോകം, ഗ്രാന്‍ഡ് മാസ്റ്റര്‍ സ്‌പെഷ്യല്‍, മണിച്ചിത്രത്താഴ് എന്നിങ്ങനെ അഞ്ച് റൗണ്ടുകളായാണ് മത്സരം നടന്നത്. അത്യന്തം ആവേശവും ജിജ്ഞാസയും നിറഞ്ഞ മത്സരത്തില്‍ കാണികളായെത്തിയ അയ്യായിരത്തോളം വരുന്ന ജനത നിശബ്ദരായി മത്സരാവസാനം വരെ വീക്ഷിച്ചു.

ഓരോ റൗണ്ടുകള്‍ പിന്നിടുമ്പോഴും മത്സരാര്‍ത്ഥികള്‍ ഒപ്പത്തിനൊപ്പം നീങ്ങിയത് കാണികളെ ആകാംക്ഷാഭരിതരാക്കി. ഫൈനല്‍ റൗണ്ടില്‍ മാത്രം 90 പോയിന്റ് നേടി ആകെ 190 പോയിന്റ് കരസ്ഥമാക്കിയാണ് നിവ്യ നേട്ടം കൊയ്തത്. ഗ്രാന്‍മാസ്റ്റര്‍ക്കൊപ്പം പ്രോഗ്രാം കണ്‍ട്രോളറായി വിഷ്ണു കല്യാണിയും പ്രവര്‍ത്തിച്ചു.

സ്‌കോര്‍ കൈകാര്യം ചെയ്യുന്നതിനായി സതീഷ് കുമാര്‍ വളവില്‍, പ്രിയ വിനോദ്, സീന സെബിന്‍, രഞ്ചിനി സുരേഷ്, ഹാരിഫ ഫിറോസ്, അംന സെബിന്‍, നാസര്‍ കാരക്കുന്ന്, ഗിരീഷ് കുമാര്‍, ജോമോന്‍ സ്റ്റീഫന്‍, കൃഷ്ണ കുമാര്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു. വിജയിക്കും ഫൈനല്‍ മത്സരാര്‍ത്ഥികള്‍ക്കും മെമെന്റോയും സര്‍ട്ടിഫിക്കറ്റും കേളി സാരഥികളുടെ സാന്നിധ്യത്തില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ജിഎസ് പ്രദീപ് സമ്മാനിച്ചു. ക്യാഷ് പ്രൈസ് എംഎഫ്‌സി സെവന്റി കഫേ എംഡി സലാം ടിവിഎസ് കൈമാറി. മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

റിയാദ് ഇന്നേവരെ ദര്‍ശിച്ചിട്ടില്ലാത്ത ആവേശകരമായ പരിപാടിയില്‍ കാണികളായെത്തിയവരും സമ്മാനങ്ങള്‍ വാരിക്കൂട്ടി. നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയുന്ന നൂറുക്കണക്കിന് കഴിവുകളെയാണ് ‘റിയാദ് ജീനിയസ് 2024’ ലൂടെ പുറം ലോകത്തേക്കെത്തിച്ചത്. വീട്ടമ്മയായ വിജയിയും മറ്റു മത്സരാര്‍ത്ഥികളും ജീവിത പ്രാരാബ്ദത്തിന്റെ ഭാഗമായി പ്രവാസം സ്വീകരിച്ച സാധാരണ തൊഴിലാളികളാണ്. അക്കാദമിക് തലങ്ങളില്‍ നിന്ന് മാത്രം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നും വിഭിന്നമായി കഴിവുകളെ മാറ്റി നിര്‍ത്തി ജീവിതം കെട്ടിപ്പെടുക്കാന്‍ വന്നവര്‍ക്കും തങ്ങളുടെ കഴിവുകളെ പുറംലോകത്തെത്തിക്കാന്‍ അവസരമൊരുക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. അത് അന്വര്‍ഥമാക്കാന്‍ സാധിച്ചതായി ചെയര്‍മാന്‍ സുരേന്ദ്രന്‍ കൂട്ടായിയും കണ്‍വീനര്‍ മധു ബാലുശേരിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top