Sauditimesonline

KS CHITHRA
നാല്പതാണ്ടിന്റെ സ്വരമാധുര്യം; ചിത്രയെ ആദരിച്ച് ദമ്മാം

സഫ മക്കയിലെ ‘ട്രാഫിക് ഗൈഡ്‌’ മടങ്ങുന്നു

റിയാദ്: മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് ബത്ഹ സഫാ മക്ക പോളിക്ലിനിക്കിലെ ‘ട്രാഫിക് ഗൈഡ്‌’ അബ്ദുക്ക മടങ്ങുന്നു. ലാബ്, എക്‌സറേ, ഫാര്‍മസി തുടങ്ങി വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലേക്കുളള വഴികാട്ടിയായി ക്ലിനിക്കിന് മുമ്പില്‍ അബ്ദുക്കായെ കാണാം. ആഴ്ചയില്‍ ഒരു ദിവസം അവധിയാണെങ്കിലും അബ്ദുക്ക ക്ലിനിക്കിലെത്തും. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മാര്‍ഗനിര്‍ദേശങ്ങളും സഹായവും ചെയ്യും. ഡ്യൂട്ടി സമയം കഴിഞ്ഞാലും മണിക്കൂറുകള്‍ രോഗികള്‍ക്കായി സേവനം ചെയ്താണ് അബ്ദുക്ക വിശ്രമത്തിനായി റൂമിലേയ്ക്കു മടങ്ങുന്നത്. വിവിധ രാജ്യക്കാരുമായുളള സഹവാസം പലഭാഷകളില്‍ പ്രാവീണ്യം നേടാന്‍ സഹായിച്ചതായും അബ്ദുക്ക പറഞ്ഞു.

നാല്പത്തി ഒന്നാമത്തെ വയസ്സിലാണ് തൊഴില്‍ തേടി മലപ്പുറം വാഴക്കാട് അബ്ദു ചിങ്ങംകുളത്തില്‍ സൗദിയിലെത്തിയത്. പോളിക്ലിനിക്കില്‍ ജോലി തുടങ്ങിയതോടെയാണ് അബ്ദു ചിങ്ങംകുളത്തില്‍ ‘അബ്ദുക്ക’ എന്ന വിളിപ്പേരിന് ഉടമയായത്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും സഫാ മക്കയിലെത്തുന്നവര്‍ക്കും അബ്ദുക്ക വേണ്ടപ്പെട്ട ആളായി മാറി. സഫാ മക്കയുടെ വളര്‍ച്ചയും പ്രവാസി സമൂഹത്തിനിടയില്‍ നേടിയ സ്വാധീനവും നേരില്‍ക്കണ്ടു കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയാണ് അബ്ദുക്കയുടെ മടക്കം.

റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ഓഫീസ് അസിസ്റ്റന്റ് കൂടിയാണ് അബ്ദുക്ക. 2019 മുതല്‍ മീഡിയാ ഫോറം ഓഫീസിന്റെ സൂക്ഷിപ്പുകാരനും വാര്‍ത്താ സമ്മേളനത്തിനെത്തുന്നവരെ സ്വീകരിക്കുന്നതും അബ്ദുക്ക ആണ്. മീഡിയാ ഫോറം അബ്ദുക്കയ്ക്കു യാത്ര യയപ്പു നല്‍കി. ജയന്‍ കൊടുങ്ങല്ലൂര്‍, നജീം കൊച്ചുകലുങ്ക്, നൗഫല്‍ പാലക്കാടന്‍, നാദിര്‍ഷ റഹ്മാന്‍, മുജീബ് ചങ്ങരംകുളം, നസ്‌റുദ്ദീന്‍ വിജെ എന്നിവര്‍ ചേര്‍ന്നു ഉപഹാരം സമ്മാനിച്ചു.

ഹൗസ് ഡ്രൈവര്‍ പ്രൊഫഷനില്‍ 1993ല്‍ ഫ്രീ വിസയിലാണ് അബ്ദുക്ക സൗദിയിലെത്തുന്നത്. വിവിധ ജോലികള്‍ ചെയ്തതിനു ശേഷം സഫാ മക്കയുടെ തുടക്കം മുതല്‍ പോളിക്ലിനിക്കിന്റെ ഭാഗമായി. നേരത്തെ ലെയ്‌സ് കമ്പനിയിലും ജിദ്ദ ബലദിയ ഓഫീസിലും കുറച്ചുകാലം ജോലി ചെയ്തു. സഫ മക്കയിലെത്തിയതിന് ശേഷമാണ് വീടുവെച്ചതും രണ്ട് പെണ്‍മക്കളെ വിവാഹം ചെയ്തതെന്നും അബ്ദുക്ക പറയുന്നു. മാത്രമല്ല, അനുജന്‍ ബഷീര്‍ മരിച്ചതോടെ അവരുടെ കുട്ടികളുടെ ചുമതലയും ഏറ്റെടുത്തു. ഇതെല്ലാം പ്രവാസം സമ്മാനിച്ച അനുഗ്രമാണെന്ന് എഴുപത്തിയഞ്ചാം വയസ്സില്‍ സൗദിയോട് വിടപറയുമ്പോള്‍ നന്ദിയോടെ അബ്ദുക്ക ഓര്‍ക്കുന്നു. ഭാര്യ: അസ്മാബി, മക്കള്‍: ഫസ്‌ന, ഫസീല.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top