Sauditimesonline

kmcc mlp
വഖഫ് ഭേദഗതി ഭരണഘടനാ വിരുദ്ധം; സംഘപരിവാറിന്റേത് വിഭജന ആശയം

ഇഖാമയും റീ എന്‍ട്രിയും സൗജന്യമായി പുതുക്കാന്‍ രാജാവിന്റെ ഉത്തരവ്

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് പോയ വിദേശ തൊഴിലാളികളുടെ ഇഖാമയും റീ എന്‍ട്രിയും സൗജന്യമായി പുതുക്കി നല്‍കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നു നേരിട്ടു വിമാന യാത്രക്കു അനുമതി ഇല്ലാത്ത സാഹചര്യത്തിലാണ് പ്രവാസികള്‍ക്ക് ആശ്വാസം നല്‍കുന്ന സുപ്രധാന പ്രഖ്യാപനം.

ജൂണ്‍ 2 വരെ ഇഖാമ, റീ എന്‍ട്രി എന്നിവയുടെ കാലാവധി കഴിയുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കും. സന്ദര്‍ശക വിസയില്‍ സൗദിയിലെത്താന്‍ ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ കഴിയുന്നവര്‍ക്കും വിസ സൗജന്യമായി നീട്ടി നല്‍കും. ഇഖാമ, റീ എന്‍ട്രി എന്നിവ പുതുക്കുന്നതിനുളള ഫീസ് ധന മന്ത്രാലയം വഹിക്കും. കൊവിഡ് വ്യാപനം രൂക്ഷമായ 13 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് സൗദിയിലേക്ക് നേരിട്ടു പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ വിലക്ക് തുടര്‍ന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ആനുകൂല്യം ദീര്‍ഘിപ്പിക്കുമെന്നാണ് കരുതുന്നത്.

ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ എന്നിവയുടെ കാലാവധി കഴിയുന്നവര്‍ക്ക് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിലെ ഡാറ്റാ പരിശോധിച്ച് സോഫ്ട്‌വെയറിന്റെ സഹായത്തോടെ പുതുക്കി നല്‍കുമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. ഇഖാമ, റീ എന്‍ട്രി വിസ എന്നിവ പുതുക്കുന്നതിന് തൊഴിലുടമകള്‍ പാസ്‌പോര്‍ട് ഡയറക്ടറേറ്റിനെ സമീപിക്കേണ്ട ആവശ്യമില്ലെന്നു അധികൃതര്‍ വ്യക്തമാക്കി.

മെയ് 17 മുതല്‍ സൗദി അറേബ്യ അന്താരാഷ്ട്ര വ്യോമ ഗതാഗതം പുനസ്ഥാപിച്ചു. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ല. നിലവില്‍ സൗദിയിലെത്തുന്നതിന് മുമ്പ് ഇന്ത്യക്കു പുറത്ത് 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം. മാത്രമല്ല സൗദിയിലെത്തിയാല്‍ 7 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും നിര്‍ബന്ധമാണ്. ഇതിന് ഒരാള്‍ക്ക് ശരാശരി മൂന്ന് ലക്ഷം രൂപയിലധികം ചെലവാണ്. കൂടാതെ 21 ദിവസം ക്വാറന്റൈനില്‍ കഴിയുകയും വേണം. ഈ സാഹചര്യത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രഖ്യാപനം ആശ്വാസം പകരുന്നതാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top