Sauditimesonline

INDIAN AMBASSADOR
ആക്രമണങ്ങളെ അപലപിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

ചെറുകിട സംരംഭകര്‍ക്ക് സുവര്‍ണ്ണാവസരം: പ്രിവിലേജ് ഇഖാമക്ക് ആവശ്യക്കാരേറും

നൗഫല്‍ പാലക്കാടന്‍
റിയാദ്: സൗദി അറേബ്യ പ്രഖ്യാപിച്ച ഗ്രീന്‍ കാര്‍ഡ് അഥവാ പ്രിവിലേജ് ഇഖാമ നേടുന്നതിന് അപേക്ഷ സമര്‍പ്പിക്കാന്‍ നിരവധി വിദേശികള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നിബന്ധനകള്‍ പൂര്‍ണ്ണമായി പുറത്ത് വന്നിട്ടില്ലെങ്കിലും ആജീവനാന്ത താമസാനുമതി രേഖയായ ഇഖാമ നേടുന്നതിന് എട്ട് ലക്ഷം റിയാലും വാര്‍ഷിക ഇഖാമക്ക് വര്‍ഷം ഒരു ലക്ഷം റിയാലും ഫീസ് നല്‍കേണ്ടി വരുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, പ്രിവിലേജ് ഇഖാമക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് വിദേശികള്‍. സ്വന്തമായി സ്ഥാപനങ്ങള്‍ ആരംഭിക്കാനും സ്ഥാപനത്തിനാവശ്യമായ വിസയും ഇതര അടിസ്ഥാന സഹായങ്ങളും ലഭിക്കുകയാണെങ്കില്‍ പ്രിവിലേജ് ഇഖാമ സ്വന്തമാക്കാന്‍ ഇന്ത്യക്കാരുള്‍പ്പടെ നിരവധി വിദേശികള്‍ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി അറേബ്യയില്‍ നിയമനുസൃതം മുതല്‍ മുടക്കാനുള്ള ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് പുതിയ പദ്ധതി നിലവില്‍ വരുന്നത്.

വ്യവസായ രംഗത്ത് ഇത് വലിയ മാറ്റത്തിന് തുടക്കമാകുമെന്ന് ജി.സി.സി യിലെ വിവിധ ഇന്ത്യന്‍ ബിസിനസ്സ് സംഘടനകള്‍ അഭിപ്രായപ്പെട്ടു. ചെറുകിട സ്ഥാപനങ്ങളുടെ ശൃംഖലകളുള്ളവര്‍, നിര്‍മ്മാണ കരാര്‍ രംഗത്ത് മുതല്‍ മുടക്കുന്നവര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സെന്ററുകള്‍ തുടങ്ങി നിലവില്‍ സ്ഥാപനങ്ങള്‍ ഉള്ളവര്‍ക്ക് നിയമാനുസൃതമാക്കാനും പുതിയത് ആരംഭിക്കുന്നതിനും ഇതൊരു സുവര്‍ണ്ണാവസരമാകും. സ്‌പോണ്‍സര്‍ ഇല്ലാത്ത പ്രിവിലേജ് ഇഖാമ ഉടമകള്‍ക്ക് ബാങ്ക്, യാത്ര എന്നിവക്കു പുറമെ ബിസിനസ്സുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ സ്വന്തമായി ഇടപെടാനാകും. നിലവില്‍ സൗദിയില്‍ സ്‌പോണ്‍സറുടെ അനുമതിയില്ലാതെ വിദേശ യാത്ര ചെയ്യാനോ സ്ഥാപനങ്ങളുടെ ഇടപാടുകളില്‍ ഇടപെടാനോ കഴിയില്ല. ഇതിനെല്ലാം അവകാശം നല്‍കുന്നതാണ് പുതിയ സംവിധാനം. അതേസമയം ചെറിയ വരുമാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കോ കുറഞ്ഞ വരുമാനക്കാരായ വിദേശികള്‍ക്കോ പ്രിവിലേജ് ഇഖാമ കാര്യമായ ഫലം ചെയ്യില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top