
റിയാദ്: വ്രതാനുഷ്ഠാനത്തിന്റെ മുപ്പത് നാളുകള്‍ പൂര്‍ത്തിയാക്കി ഗള്‍ഫ് നാടുകളിലും വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു. മക്കയിലെ മസ്ജിദുല്‍ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും ഈദിന്റെ പുണ്യനിമിഷങ്ങളില്‍ പങ്കുചേരാന്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ ഒഴുകിയെത്തി.

മക്കയിലെ ഹറം പള്ളിയില്‍ പുലര്‍ച്ചെ മുതല്‍ തക്ബീര്‍ ധ്വനികള്‍ മുഴങ്ങി. കോവിഡിന് ശേഷം ഏറ്റവും വലിയ ജന പങ്കാളിത്തത്തിനാണ് മസ്ജിദുല്‍ ഹറം സാക്ഷ്യം വഹിച്ചത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ മക്കയില്‍ ഈദ് നമസ്‌കാരത്തില്‍ പങ്കെടുത്തു. ശൈഖ് ഡോ. ഉസാമ ബിന്‍ അബ്ദുള്ള ഖയ്യാത്ത് പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി. മദീനയിലെ മസ്ജിദുല്‍ നബവിയിലും പെരുന്നാള്‍ നമസ്‌കാരത്തിന് വന്‍ തിരക്കായിരുന്നു. ശൈഖ് ഡോ. സലാഹ് ബിന്‍ മുഹമ്മദ് അല്‍ ബുദൈര്‍ ഈദ് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. സ്‌നേഹം, കരുണ, കുടുംബബന്ധം, ധാര്‍മിക മൂല്യങ്ങള്‍ എന്നിവ കൈവിടരുതെന്ന് ശൈഖ് ബുദൈര്‍ ആഹ്വാനം ചെയ്തു.

രാജ്യത്തെ എല്ലാ പ്രവിശ്യകളിലെയും മസ്ജിദുകളില്‍ ഈദ് പ്രാര്‍ഥന നടന്നു. മധുരം വിതരണം ചെയ്തു സമ്മാനങ്ങള്‍ കൈമാറിയും ഈദ് ആഘോഷങ്ങളില്‍ പങ്കാളികളായി. സാംസ്‌കാരിക മന്ത്രാലയം, വിനോദ സഞ്ചാര മന്ത്രാലയം, ഗവര്‍ണറേറ്റ് എന്നിവയുടെ നേതൃത്വത്തില്‍ കരിമരുന്ന് പ്രയോഗവും കലാ സാംസ്‌കാരിക വിരുന്നും ഇന്നു പുലര്‍ച്ചെ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ അരങ്ങേറും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






