Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

നിര്‍ണായക ദിനം; റഹീം കേസ് നാളെ പരിഗണിയ്ക്കും

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം സംബന്ധിച്ച നിര്‍ണായക വിധി നാളെ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ റിയാദ് നിയമ സഹായ സമിതി. സഹായ സമിതി ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ ആവശ്യമായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മോചന ഉത്തരവ് ഉണ്ടാകുമെന്ന ശുഭ പ്രതീക്ഷയിലാണ് റിയാദിലെ പൊതു സമൂഹവും.

സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ കാത്തു റിയാദ് അല്‍ ഇസ്‌കാന്‍ ജയിലിലാണ് അബ്ദുല്‍ റഹീം കഴിയുന്നത്. 34 കോടി രൂപ ദിയാ ധനം സ്വീകരിച്ച് കുടുംബം മാപ്പു നല്‍കിയതോടെയാണ് വധശിക്ഷയില്‍ നിന്ന് ഒഴിവായത്. എന്നാല്‍, മോചനം സംബന്ധിച്ച് ഒക്‌ടോബര്‍ 21ന് റിയാദ് ക്രിമിനല്‍ കോടതി കേസ് പരിഗണിച്ചെങ്കിലും മറ്റൊരു ബഞ്ച് വിധി പുറപ്പെടുവിയ്ക്കും എന്ന് അറിയിക്കുകയായിരുന്നു. വധശിക്ഷ റദ്ദാക്കിയ ബഞ്ച് തന്നെ മോചനം സംബന്ധിച്ച പബഌക് പ്രോസിക്യൂഷന്‍ വാദങ്ങളും കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസിന്റെ ഓഫീസ് നിര്‍ദേശിക്കുകയും ചെയ്തു. ഇതോടെയാണ് നവംബര്‍ 17ന് വാദം കേള്‍ക്കാന്‍ സമയം അനുവദിച്ചത്.

ഹൗസ് ഡ്രൈവറായി സൗദിയിലെത്തി ഒരു മാസത്തിനകമാണ് അബ്ദുല്‍ റഹീം കൊലക്കേസില്‍ പ്രതിയായി കസ്റ്റഡിയിലാകുന്നത്. മരിച്ച ബാലനും റഹീമും തമ്മില്‍ മുന്‍വൈരാഗ്യമില്ല. കയ്യബദ്ധത്തിലാണ് ബാലന്‍ കൊല്ലപ്പെട്ടത്. മാത്രമല്ല 18 വര്‍ഷമായി റഹീം ജയിലിലാണ്. അതുകൊണ്ടുതന്നെ പബ്‌ളിക് റൈറ്റ് പ്രകാരം അധിക ശിക്ഷ വിധിക്കാതെ മോചിപ്പിക്കണമെന്നാണ് റഹീമിനുവേണ്ടി അഭിഭാഷകന്‍ കോടതിയില്‍ നല്‍കിയ ഹരജി. ഇതു പരിഗണിച്ച് മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം, പബഌക് പ്രോസിക്യൂഷന്റെ നിലപാടാകും നിര്‍ണായകമാവുക. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം റഹീമിന് അനുകൂലമായാല്‍ മോചന ഉത്തരവ് ഉണ്ടാകും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top