Sauditimesonline

5-2 city flower
കരുതലിന്റെ തൂവെള്ളപ്പൂക്കള്‍; സ്‌നേഹാദരങ്ങളില്‍ വിരിഞ്ഞ് സിറ്റി ഫ്‌ളവര്‍

കരുതലിന്റെ തൂവെള്ളപ്പൂക്കള്‍; സ്‌നേഹാദരങ്ങളില്‍ വിരിഞ്ഞ് സിറ്റി ഫ്‌ളവര്‍

റിയാദ്: വേദനയുടെ ഇരുള്‍ വീണ ഇടനാഴികളില്‍ പുഞ്ചിരി കൊണ്ട് വിളക്കുമാടമാകുന്നവര്‍ക്കായി സിറ്റിഫ്‌ളവര്‍ ഒരുക്കിയ സ്‌നേഹാദരം നന്മയുടെ പൊന്‍തിളക്കമായി. ലോക നഴ്‌സസ് ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലുള്ള സിറ്റിഫ്‌ളവര്‍ ശാഖകളില്‍ നടന്ന ആഘോഷങ്ങള്‍ കേവലം ചടങ്ങുകളല്ല, മറിച്ച് സാന്ത്വനത്തിന്റെ മാലാഖമാര്‍ക്കുള്ള ഒരു ജനതയുടെ ഹൃദയപൂര്‍വ്വമുള്ള നന്ദിപ്രകടനമായി മാറി.

റിയാദ് മുതല്‍ നജ്‌റാന്‍ വരെയും, സാക്ക മുതല്‍ ജുബൈല്‍ വരെയും നീണ്ട സ്‌നേഹതീരങ്ങളില്‍ നഴ്‌സുമാരെ ആദരിച്ചു. ബുറൈദയുടെ മണ്ണിലും ഈ സ്‌നേഹസാമീപ്യം അലയടിച്ചു. ബത്ഹ സിറ്റിഫ്‌ലവര്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ അബ്ദുല്‍ അസീസ് (ഷിഫാ ജസീറ) ആഘോഷങ്ങള്‍ക്ക് തിരിതെളിച്ചു. മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ് നേതൃത്വം നല്‍കി. സ്‌റ്റോര്‍ മാനേജര്‍മാരായ അനസും ശരത്തും ചേര്‍ന്ന് നഴ്‌സുമാര്‍ക്ക് സ്‌നേഹോഷ്മളമായ സ്വീകരണമൊരുക്കി.

സാക്കയില്‍ ജോഫിന്‍ പോളും സുധീര്‍ ഹംസയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സ്‌റ്റോര്‍ മാനേജര്‍ ഹസ്‌കര്‍ ആദരമര്‍പ്പിച്ചു. ബുറൈദയില്‍ ഖസീം യൂണിവേഴ്‌സിറ്റിയിലെ ഡോ. സുഹാജ് കരുണ അഭിവാദ്യം നേര്‍ന്നു. സ്‌റ്റോര്‍ മാനേജര്‍ ഹൈദര്‍ സന്നിഹിതനായിരുന്നു. കടലിരമ്പുന്ന ജുബൈലിന്റെ മണ്ണില്‍ സംഗീതസാന്ദ്രമായിരുന്നു ആഘോഷങ്ങള്‍. ഡബ്ല്യു.എം.എഫ് ജുബൈല്‍ ടീമുമായി ചേര്‍ന്ന് നടന്ന പരിപാടി വില്യം വര്‍ക്കി ഉദ്ഘാടനം ചെയ്തു. ഹനീഫ കമ്പായത്തിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ നിക്കി ലയുടെ സംഗീത വിരുന്നും അരങ്ങേറി.

നജ്‌റാനില്‍ മിനി ജോസഫ് ഉദ്ഘാടനം ചെയ്ത ചടങ്ങ് ഏറെ വൈകാരികമായിരുന്നു. സിറ്റിഫ്‌ലവര്‍ ഹൈപ്പര്‍ മാനേജര്‍ ഷിന്റോ മോഹനന്‍ നേതൃത്വം നല്‍കി. രണ്ട് പതിറ്റാണ്ടുകാലം മറ്റുള്ളവരുടെ കണ്ണീരൊപ്പാനായി ജീവിതം മാറ്റിവെച്ച നഴ്‌സുമാരെ പ്രത്യേകം ആദരിച്ചു. മെല്‍ബിയും സന്ധ്യയും പരിപാടി നിയന്ത്രിച്ചു. ലോകം മറന്നുപോകുന്ന ആതുരസേവനത്തിന്റെ വിളിപ്പുറത്തുള്ളവരെ നെഞ്ചോടു ചേര്‍ത്തുപിടിച്ചുകൊണ്ട് ‘കരുതലിനേക്കാള്‍ വലിയൊരു ലാവണ്യം ലോകത്തില്ല’ എന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു സിറ്റിഫ്‌ലവര്‍ നഴ്‌സസ് ദിനാഘോഷം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top