Sauditimesonline

FORKA PRESS MEET
പ്രാദേശിക രുചിക്കൂട്ടൊരുക്കാന്‍ 'ഫോര്‍ക്ക' ഫുഡ് ഫെസ്റ്റ്

ഇങ്ങനെവേണം ഓപ്പറേഷന്‍

നസ്‌റുദ്ദീന്‍ വി ജെ

സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂം സംഘര്‍ഷഭരിതമാണ്. സൈനികരും അര്‍ധസൈനികരും തമ്മിലാണ് പോരാട്ടം. യുദ്ധം പൊട്ടിപ്പുറപ്പെട്ട വേളയില്‍ കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ വെടിയേറ്റു മരിച്ചു. വാര്‍ത്ത പുറത്തുവന്നതോടെ സുഡാനില്‍ പ്രവാസികളായ ഇന്ത്യക്കാരുടെ കുടുംബങ്ങളും ആശങ്കയിലായി.

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ദ്രുതഗതിയിലാണ് ഇടപെട്ടത്. ജിദ്ദയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ നേരിട്ടെത്തി ഓപ്പറേഷന്‍ കാവേരിക്ക് നേതൃത്വം നല്‍കി. 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്ന് നിമിഷങ്ങള്‍ക്കകം ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ ദൗത്യം തുടങ്ങി.

സുഡാന്‍ സംഘര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതം നേരിടുന്നത് സാധാരണക്കാരാണ്. രണ്ട് പട്ടാള ജനറല്‍മാരും അവരുടെ വിശ്വസ്തരായ ഭടന്‍മാരും രാജ്യത്തിന്റെ ഭരണ നിയന്ത്രണത്തിന് മത്സരിക്കുന്നു. ഇതോടെ സാധാരണക്കാരും ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളള വിദേശികളും ഭക്ഷണവും കുടിവെളളവും വൈദ്യുതിയും ഇല്ലാതെ യുദ്ധഭൂമിയിലെ ഇരകളായി മാറി. ഇതോടെയാണ് വിവിധ രാജ്യങ്ങള്‍ പൗരന്‍മാരെ ഒഴിപ്പിക്കാനുളള ദൗത്യം ആരംഭിച്ചത്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 500 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. 4,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊരിഞ്ഞ പോരാട്ടം നടക്കുന്നത് തലസ്ഥാനമായ ഖാര്‍ത്തൂമിന്റെ വിവിധ ഭാഗങ്ങളിലാണ്. ഇവിടെ നിന്ന് വിദേശികളെ ഒഴിപ്പിക്കല്‍ ദുഷ്‌കരവുമാണ്.

സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ സൗദിയുടെ പടക്കപ്പല്‍ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 108 പേരെ സുഡാനില്‍ നിന്ന് ജിദ്ദയിലെത്തിച്ചു. ഇതില്‍ 58 പേരും വിദേശികളായിരുന്നു. യൂറോപില്‍ നിന്നുളളവരും സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. യുദ്ധഭൂമിയില്‍ സൗദി സൈന്യം നടത്തിയ ഒഴിപ്പിക്കല്‍ അഭിമാനകരമായ നേട്ടമാണ്. മാത്രമല്ല സൗദി അറേബ്യ മറ്റു രാജ്യങ്ങള്‍ക്കു നല്‍കിയ കലവറയില്ലാത്ത പിന്തുണ മറക്കാനും കഴിയില്ല. ഒഴിപ്പിക്കല്‍ ദൗത്യത്തിന് സൗദി അറേബ്യ നല്‍കിയ പിന്തണക്ക് മന്ത്രി വി മുരളീധരന്‍ നന്ദി അറിയിച്ചു.

ഏപ്രില്‍ 24ന് സുഡാന്‍ സായുധ സേനയും സുഡാന്‍ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് സമ്മതിച്ചു. ഇതോടെ ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുന്നതിന് യുദ്ധകാല അടിസ്ഥാനത്തില്‍ നടപടി തുടങ്ങി. ആറു ദിവസങ്ങളിലായി 17 ബാച്ചുകളിലായി ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു.

മൂവായിരത്തിലധികം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുളള ദൗത്യമാണ് ഇന്ത്യന്‍ വ്യോമ സേന, നാവിക സേന എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഇന്ത്യയിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ബഹുഭൂരിപക്ഷവും വീടുകളില്‍ സുരക്ഷിതരായി എത്തി. ഇവരെ ഇന്ത്യയിലെത്തിക്കുന്നതിന് ദല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസും നടത്തുന്നുണ്ട്.

ഓപ്പറേഷന്‍ കാവേരി വെല്ലുവിളി നിറഞ്ഞതായിരുന്നെങ്കിലും ഇതുവരെ പ്രതിസന്ധികളില്ലാതെ ഒഴിപ്പിക്കല്‍ തുടരാന്‍ കഴിഞ്ഞിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യക്കാര്‍ ഏറെയുളളത് ഖാര്‍ത്തൂമിലാണ്. അവിടെ നിന്ന് തുറമുഖ നഗരമായ പോര്‍ട്ട് സുഡാനിലേക്ക് 850 കിലോമീറ്ററിലേറെ റോഡ് മാര്‍ഗം സഞ്ചരിക്കണം. ഇതിന് 12 മണിക്കൂര്‍ സമയം ആവശ്യമാണ്. ഇതിന് പരിഹാരം കാണാന്‍ ഓപ്പറേഷന്‍ കാവേരിക്ക് കഴിഞ്ഞു. ഖാര്‍ത്തൂമില്‍ നിന്ന് 22 കിലോ മീറ്റര്‍ അകലെയുളള വാദി സെയ്ദ്‌നാ വിമാനത്താവളം വഴി ഇന്ത്യന്‍ നാവിക സേനയുടെ വിമാനം തുടങ്ങിയ ഒഴിപ്പിക്കല്‍ വിജയകരമാണ്. ആദ്യ വിമാനം വെളളി പുലര്‍ച്ചെ ജിദ്ദയിലെത്തി.

സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്റെ നേതൃത്വത്തില്‍ റിയാദ് എംബസി, ജിദ്ദ കോണ്‍സുലേറ്റ് എന്നിവിടങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ പ്രത്യേകം കണ്‍ട്രോള്‍ റൂം തുറന്നാണ് ഓപ്പറേഷന്‍ കാവേരി കുറ്റമറ്റ രീതിയില്‍ നിയന്ത്രിക്കുന്നത്. സുഡാനില്‍ നിന്നെത്തുന്ന ഇന്ത്യക്കാര്‍ക്ക് ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഇടത്താവം ഒരുക്കി. താമസം, ഭക്ഷണം, ആരോഗ്യ പരിചരണം, വൈ ഫൈ സൗകര്യം തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ലഭ്യമാക്കിയിട്ടുളളത്.

ഇന്ത്യയിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തവരെ വരുന്ന ഏതാനും ദിവസങ്ങള്‍ക്കകം ഇന്ത്യയിലെത്തിക്കാന്‍ കഴിയുമെന്നാണ് ഓപ്പറേഷന്‍ കാവേരി പ്രതീക്ഷിക്കുന്നത്. പ്രവാസി വിഷയങ്ങളില്‍ സാധാരണ കേള്‍ക്കുന്ന അലമുറകള്‍ ഇല്ലാതെ, കേന്ദ്ര സര്‍ക്കാരിന്റെ ദ്രുതഗതിയിലുളള ഇടപെടല്‍ തീര്‍ച്ചയായും അഭിനന്ദനാര്‍ഹം തന്നെയാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top