Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

സൗഹൃദം സുദൃഢമാക്കി ഇന്ത്യയും സൗദിയും

ഇന്ത്യാ സൗദി ഉഭയകക്ഷി സൗഹൃദത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതു ഇന്നും തുടരുകയാണ്. അതിന്റെ തുടര്‍ച്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനം. രണ്ട് ദിവസത്തെ ഔദ്യോഗിക പരിപാടികളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയത്. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മണിക്കൂറുകള്‍ മാത്രം ജിദ്ദയില്‍ ചെലവഴിച്ച പ്രധാനമന്ത്രി, യാത്ര വെട്ടിച്ചുരുക്കി ഇന്ത്യയിലേയ്ക്കു മടങ്ങി. എന്നിരുന്നാലും സുപ്രധാന കൂടിക്കാഴ്ചകളിലും ചര്‍ച്ചകളിലും പ്രധാനമന്ത്രി പങ്കെടുത്തു. ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ രണ്ടാം യോഗത്തില്‍ സഹ അധ്യക്ഷ സ്ഥാനം വഹിക്കുകയും ചെയ്തു. വിവിധ കരാറുകളില്‍ ഒപ്പുവെച്ചതിനു ശേഷമാണ് പ്രധാന മന്ത്രി മടങ്ങിയത്.

ഏപ്രില്‍ 22ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ പ്രധാനമന്ത്രിയെ മക്ക ഡപ്യൂട്ടി ഗവര്‍ണറുടെ നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ്പാണ് ഒരുക്കിയത്. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമദ് ഖാന്‍ സൂരി, മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വര്‍ണാഭമായ ആഘോഷ കലാ പരിപാടികളോടെ ഇന്ത്യന്‍ സമൂഹം നരേന്ദ്രമോദിയ്ക്കു ജിദ്ദ റിട്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ സ്വീകരണം നല്‍കി. മോദി.. മോദി എന്ന് സംബോദന ചെയ്തു ദേശീയ പതാക വീശിയായിരുന്നു പ്രധാനമന്ത്രിയെ വരറ്റേത്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ വാര്‍ത്ത പുറത്തു വന്നതോടെ തിരക്കിട്ട നയതന്ത്ര നീക്കം തുടങ്ങി. 23ന് നടത്താനിരുന്ന കൂടിക്കാഴ്ചകളും ചര്‍ച്ചകളും നേരത്തെയാക്കി. സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനുമായി പ്രധാനമന്ത്രിയും സംഘവും കൂടിക്കാഴ്ച നടത്തി. സന്ദര്‍ശനം റദ്ദാക്കിയ സാഹചര്യത്തില്‍ നാലു ഉഭയകക്ഷി കരാറുകള്‍ ഒപ്പുവെക്കുന്ന സുപ്രധാന ചടങ്ങ് നേരത്തെയാക്കി അര്‍ധ രാത്രിയോടെ പ്രധാന മന്ത്രി മടങ്ങി.

പഹല്‍ഗാം ആക്രമണത്തില്‍ കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബജിന്‍ സല്‍മാന്‍ അനുശോചനം അറിയിച്ചു. എന്തു സഹായത്തിനും സൗദി അറേബ്യ സന്നദ്ധമാണെന്നു കിരീടാവകാശി വ്യക്തമാക്കിയതായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ ക്ഷണപ്രകാരമാണ് നരേന്ദ്ര മോദി സദിയില്‍ സന്ദര്‍ശനം നടത്തിയത്. മോദിയുടെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ചു. ഇരുനേതാക്കളുടെയും ഔദ്യോഗിക ചര്‍ച്ചകള്‍ ഇവിടെയാണ് നടന്നത്. ഇന്ത്യ-സൗദി ഉഭയകക്ഷി സൗഹൃദം ചരിത്രപരമാണ്. ഇതു ശക്തമായി തുടരുമെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു കൂടിക്കാഴ്ച.

പ്രതിരോധം, സുരക്ഷ, ഊര്‍ജ്ജം, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, കൃഷി, സംസ്‌കാരം, ആരോഗ്യം, വിദ്യാഭ്യാസം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയുള്‍പ്പെടെ വിവിധ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന പങ്കാളിത്തം വഴി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സൗഹൃദം കൂടുതല്‍ ശക്തിപ്രാപിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കും താല്‍പ്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. സൗദി അറേബ്യ ആതിഥ്യം അരുളുന്ന 2030 വേള്‍ഡ് എക്‌സ്‌പോ, 2034 ലെ ഫിഫ ലോകകപ്പ് എന്നിവ നേടിയെടുത്തതിന് സൗദി അറേബ്യയെയും കിരീടാവകാശിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഇന്ത്യസൗദി അറേബ്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ രണ്ടാമത് യോഗത്തില്‍ ഇരു നേതാക്കളും സഹഅധ്യക്ഷത വഹിച്ചു. 2023 സെപ്റ്റംബറില്‍ നടന്ന അവസാന യോഗത്തിനു ശേഷമുള്ള പുരോഗതി വിശകലനം ചെയ്തു. രാഷ്ട്രീയം, സുരക്ഷാ, സാമൂഹികം, സാംസ്‌കാരികം എന്നിവയുടെ സഹകരണ സമിതിയുടെയും ഉപസമിതികളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

സാമ്പത്തിക, നിക്ഷേപ സമിതിയടെ സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പുകളും, വിവിധ മേഖലകളിലെ മന്ത്രിതല സമിതികളുടെ പ്രവര്‍ത്തനങ്ങ തൃപ്തികരമാണെന്നും ഇരു ഭരണാധികാരികളും അറിയിച്ചു. ഈ സാഹചര്യത്തില്‍, കൗണ്‍സിലിനെ നാല് മന്ത്രിതല സമിതികളായി വികസിപ്പിക്കുന്നതിനെ ഇരുവരും സ്വാഗതം ചെയ്തു, പ്രതിരോധ സഹകരണം, ടൂറിസം, സാംസ്‌കാരിക സഹകരണം എന്നിവയെക്കുറിച്ചുള്ള മന്ത്രിതല സമിതികള്‍ രൂപീകരിക്കാനും തീരുമാനിച്ചു.

സൗദിയില്‍ പ്രവാസികളായ 27 ലക്ഷം ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമം ഉറപ്പു വരുത്തുന്ന സൗദി അറേബ്യയെ ഇന്ത്യ നന്ദി അറിയിച്ചു. ഇത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തെയും സൗഹാര്‍ദ്ദത്തെയും പ്രതിഫലിപ്പിക്കുന്നു. കഴിഞ്ഞ ഹജ്ജ് തീര്‍ത്ഥാടനം വിജയകരമായി നടത്തിയതിന് സൗദി അറേബ്യയെ അഭിനന്ദിച്ചു. ഇന്ത്യന്‍ ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മികച്ച ഏകോപനത്തിന് നന്ദിയും പറഞ്ഞു.

അടുത്ത കാലത്തായി ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം, വ്യാപാരം, നിക്ഷേപ ബന്ധങ്ങള്‍ എന്നിവയുടെ വളര്‍ച്ചയെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു. വിഷന്‍ 2030 പ്രകാരമുള്ള ലക്ഷ്യങ്ങളില്‍ കൈവരിച്ച പുരോഗതിക്ക് ഇന്ത്യ പ്രത്യേകം അഭിനന്ദനം അറിയിച്ചു. ഇന്ത്യയുടെ സുസ്ഥിര സാമ്പത്തിക വളര്‍ച്ചയ്ക്കും 2047 ആകുന്നതോടെ വികസിത രാജ്യമായി മാറുക എന്ന ലക്ഷ്യത്തിനും സൗദി അറേബ്യ ഇന്ത്യയോട് നന്ദി പ്രകടിപ്പിച്ചു. ദേശീയ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനും പൊതു അഭിവൃദ്ധി കൈവരിക്കുന്നതിനും പരസ്പര താല്‍പ്പര്യമുള്ള മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഇരു രാജ്യങ്ങളും ധാരണയിലെത്തി.

നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനു 2024ല്‍ രൂപീകരിച്ച ഉന്നതതല ടാസ്‌ക് ഫോഴ്‌സിന് കീഴിലുള്ള ചര്‍ച്ചകളുടെ പുരോഗതിയില്‍ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. ഊര്‍ജ്ജം, പെട്രോകെമിക്കല്‍സ്, അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതികവിദ്യ, ഫിന്‍ടെക്, ഡിജിറ്റല്‍, അടിസ്ഥാന സൗകര്യങ്ങള്‍, ടെലികമ്മ്യൂണിക്കേഷന്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഉല്‍പ്പാദനം, ആരോഗ്യം എന്നിവയുള്‍പ്പെടെ ഒന്നിലധികം മേഖലകളില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള സൗദി അറേബ്യയുടെ ശ്രമം വേഗത്തിലാക്കാന്‍ ടാസ്‌ക് ഫോഴ്‌സ് ധാരണയിലെത്തി. രണ്ട് റിഫൈനറികള്‍ സ്ഥാപിക്കുന്നതില്‍ സഹകരിക്കുന്നതിനുള്ള ഉന്നതതല ടാസ്‌ക് ഫോഴ്‌സിലെ കരാറും ചര്‍ച്ച ചെയ്തു.

പ്രധാനമന്ത്രിയുടെ മൂന്നാമത് സൗദി സന്ദര്‍ശനമാണ് കഴിഞ്ഞത്. ഇന്ത്യക്കാരെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന സൗദി ഭരണാധികാരികള്‍ ഇന്ത്യയോടും സൗഹാര്‍ദ്ദ സമീപനമാണ് എക്കാലവും സ്വീകരിച്ചിട്ടുളളത്. അതുകൊണ്ടുതന്നെ ഇരു രാഷ്ട്രങ്ങള്‍ക്കും ഗുണകരമായ ഫലങ്ങള്‍ പ്രധാനം ചെയ്യുന്ന സന്ദര്‍ശനമാണ് കഴിഞ്ഞതെന്ന കാര്യത്തില്‍ സംശയമില്ല.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top