Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

വയനാട് പുനഃരധിവാസം; കേളിയുടെ രണ്ടാം ഗഡു 25ന് കൈമാറും

റിയാദ്: വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങാവാന്‍ കേളി കലാസാംസ്‌കാരിക വേദി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ രണ്ടാം ഗഡു ഒക്ടോബര്‍ 25ന് കൈമാറും.
കേരള സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് പുനഃരധിവാസ പദ്ധതിയില്‍ ഭാഗവാക്കാകുന്നതിനാണ് കേളി ഒരു കോടി രൂപ സമാഹരിക്കുന്നത്.

ദുരന്തത്തിന്റെ രണ്ടാം നാള്‍ പ്രവാസ ലോകത്തുനിന്നുള്ള ആദ്യ സഹായമായി 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേളി കൈമാറിയിരുന്നു. തുടര്‍ന്നാണ് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമായതും സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് പ്രഖ്യാപിച്ചതും. ഇതേ തുടര്‍ന്ന് കേളിയിലെയും കുടുംബവേദിയിലെയും എല്ലാ അംഗങ്ങളെയും പങ്കാളികളാക്കി ഒരു കോടി രൂപ നല്‍കാന്‍ കേളി രക്ഷാധികാരി തീരുമാനിച്ചത്. നാട്ടില്‍ അവധിയിലുള്ള കേളി സെക്രട്ടറി സുരേഷ് കണ്ണപുരത്തിന്റെ നേതൃത്വത്തില്‍ കേളി മുന്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്ക് ഫണ്ട് കൈമാറും.

രാജ്യം കണ്ടതില്‍ ഏറ്റവും വലിയ ദുരന്തത്തിന് സാക്ഷ്യം വഹിച്ച കേരളത്തിന് സമാനതകളില്ലാത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. മൂന്ന് ഗ്രാമങ്ങള്‍ ഒറ്റ രാത്രികൊണ്ട് അപ്രത്യക്ഷമായി. കാണാതായവരും മരണപ്പെട്ടവുരുമായി 500ല്‍ പരം പേരെ ദുരന്തത്തില്‍ നഷ്ടമായി. നൂറുകണക്കിന് വീടുകള്‍ നഷ്ട്ടപ്പെട്ടു. ലോകത്തിന്റെ സകല കോണുകളില്‍ നിന്നും മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ജനത വയനാടിന്റെ പുനഃരധിവാസത്തിനായ് കൈ കോര്‍ത്തു. കേരള സര്‍ക്കാര്‍ ഒരു പരാതിക്കും ഇടനല്‍കാത്ത വിധം 28 ദിവസത്തിനുള്ളില്‍ ദുരന്തത്തെ അതിജീവിച്ചവരെ താല്‍ക്കാലികമായി പുനഃരധിവസിപ്പിച്ചു. പ്രധാന മന്ത്രിയും ദേശീയ തലത്തിലുള്ള ഏജന്‍സികളും ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് മനസ്സിലാക്കി. ദുരന്തം നടന്ന് രണ്ടു മാസത്തോടടുക്കാറായിട്ടും യാതൊരു വിധ സഹായവും പ്രഖ്യാപിക്കാന്‍ യൂണിയന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

യൂണിയന്‍ സര്‍ക്കാറിന്റെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നഷ്ടങ്ങളുടെ വ്യാപ്തി കണകാക്കി പ്രതീക്ഷിക്കുന്ന നഷ്ടങ്ങളുടെ കണക്ക് സമര്‍പ്പിച്ചതിനെ ചിലവാക്കിയ തുകയുടെ കണക്കാക്കി തെറ്റിദ്ധരിപ്പിച്ച് ജനങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്റെമേല്‍ അവിശ്വാസം പരത്താനാണ് ചില മാധ്യമങ്ങള്‍ ശ്രമിച്ചത്. ഇത് യൂണിയന്‍ സര്‍ക്കാര്‍ സഹായം നല്‍കാത്തതിന് മറയാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന് കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് പറഞ്ഞു. ദുരന്ത മുഖത്തും രാജ്യത്തെ സംസ്ഥാങ്ങള്‍ക്കിടയില്‍ വിവേചനം കാണിക്കുന്നത് യൂണിയന്‍ സര്‍ക്കാരിന് ഭൂഷമല്ലെന്നും, ഈ നടപടിയില്‍ കേളിയുടെ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top