Sauditimesonline

yoga 1
യോഗ ദിനം ആചരിച്ച് റിയാദ് ഇന്ത്യന്‍ എംബസി

വണ്‍ ലൈസന്‍സ് മള്‍ട്ടി ആക്ടിവിറ്റീസ്; പ്രവാസികള്‍ക്കും നിക്ഷേപകരാകാം

ഡോ. ഫിറോസ് ആര്യന്‍തൊടിക,
ബിസിനസ് ആന്റ് ടാക്‌സ് കണ്‍സല്‍ട്ടന്റ്,
ഐ.ഐ.ബി.എസ് കണ്‍സള്‍ട്ടിംഗ് ആന്റ് ഓഡിറ്റ് ഓഫീസ്‌

കൂടുതല്‍ നിക്ഷേപ സൗഹൃദ നയങ്ങള്‍ക്ക് രൂപം നല്‍കാനൊരുങ്ങുകയാണ് സൗദി അറേബ്യ. 2025 മുതല്‍ രാജ്യത്ത് വന്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ നിക്ഷേപകര്‍ക്ക് പൊതുവേയും ഇന്ത്യന്‍ സംരംഭകര്‍ക്ക് പ്രത്യേകിച്ചും ഗുണകരമാകും പുതിയ നയം.

സൗദിയില്‍ നടപ്പിലാക്കുന്ന വ്യവസായ നയം സംബന്ധിച്ച കരടു മാര്‍ഗനിര്‍ദേശങ്ങള്‍ വ്യവസായ മന്ത്രാലയം പുറത്തുവിട്ടിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവരും. രാജ്യത്ത് സ്വദേശി-വിദേശി സംരംഭകര്‍ തമ്മിലുള്ള അന്തരം കുറക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് കരട് നയം വ്യക്തമാക്കുന്നത്. കോര്‍പ്പറേറ്റ് ടാക്‌സ്, ഫീസ്, ബിസിനസ് ആക്ടീവിസ്, ഗവണ്‍മെന്റ് ഫെസിലിറ്റീസ് എന്നിവയിലെല്ലാം വിദേശി-സ്വദേശി കമ്പനികള്‍ തമ്മിലുള്ള വ്യത്യാസം കുറക്കുന്ന പദ്ധതിയാണ് തയ്യാറാകുന്നത്.

വിദേശ നിക്ഷേപകരുടെ ഫീസ്, റിന്യൂവല്‍ ഫീസ് എന്നിവയില്‍ ഗണ്യമായ മാറ്റം വരുമെന്നാണ് പ്രതീക്ഷ. ഇരുപത് ശതമാനമുള്ള കോര്‍പ്പറേറ്റ് ടാക്‌സില്‍ ഇളവു വരുമെന്നാണ് സൂചന. ഒരു ലൈസന്‍സില്‍ ഒന്നിലധികം ആക്ടിവീറ്റീസ് ചെയ്യാനുള്ള അനുമതിയും ലഭിക്കും. നിലവില്‍ ഒരു ലൈസന്‍സില്‍ ഒരു ആക്ടിവിറ്റി മാത്രമേ അനുമതിയുളളൂ. വണ്‍ ലൈസന്‍സ് മള്‍ട്ടി ആക്ടിവിറ്റീസ് എന്നത് സംരംഭകര്‍ക്ക് വിവിധ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ സഹായിക്കും.

വിദേശ കമ്പനികളുടെ മൂലധന ഘടന സ്വദേശി സംരംഭകരുമായി അന്തരമുണ്ട്. നിലവിലെ നിയമം അനുസരിച്ച് ട്രേഡിംഗ് കമ്പനികള്‍ക്ക് മുപ്പത് മില്യണ്‍ മൂലധനം ആവശ്യമാണ്. അതില്‍ ഇളവു വരും. സൗദിയില്‍ പ്രവാസികളായി കഴിയുന്നവര്‍ക്ക് സ്വന്തം പേരില്‍ സൗദിയില്‍ ബിസിനസ് തുടങ്ങാനും അവസരം ലഭിക്കും. നിലവില്‍ വിദേശികള്‍ അവരുടെ പേരിലുള്ള വിദേശ കമ്പനികളുടെ ശാഖ സൗദിയില്‍ ആരംഭിക്കുകയാണ് ചെയ്യുന്നത്. പുതിയ നയം പ്രാബല്യത്തില്‍ വരുന്നതോടെ സ്വന്തം പേരില്‍ ബിസിനസ് തുടങ്ങാം. ചെറുകിട ഇടത്തരം സംരംഭകരാകാന്‍ താല്‍പര്യമുളള പ്രവാസികള്‍ക്ക് ഇത് വലിയ അവസരമാകും തുറന്നുതരിക.

സൗദി അറേബ്യ പ്രഖ്യാപിച്ച വിഷന്‍ 2030 അതിവേഗം ലക്ഷ്യത്തിലേയ്ക്ക് കുതിക്കുകയാണ്. ഈ വര്‍ഷം 6 കോടി വിനോദ സഞ്ചാരികളെയാണ് സൗദി അറേബ്യ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം സന്ദര്‍ച്ചവരേക്കാള്‍ 65 ശതമാനം കൂടുതലാണിത്. 2030 ആകുന്നതോടെ 10 കോടി വിനോദ സഞ്ചാരികളെ ഉള്‍ക്കൊളളാന്‍ കഴിയുന്ന വിധം രാജ്യത്തെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ്. ഇതെല്ലാം നിര്‍മാണം, ആരോഗ്യം, ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, റീറ്റെയില്‍ തുടങ്ങി എല്ലാ മേഖകളിലും കുതിപ്പ് ദൃശ്യമാണ്. ഇതിനുപുറമെ വേള്‍ഡ് എക്‌സ്‌പോ, വേള്‍ഡ് കപ്പ് എന്നിവയ്ക്കു ആതിഥ്യം അരുളുന്ന സൗദി അറേബ്യയിന്‍ വന്‍കിട നിക്ഷേപകര്‍ക്ക് മാത്രമല്ല ചെറുകിട ഇടത്തരം സംരംഭകര്‍ക്കും അവസരം ലഭിക്കും. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് പുതിയ പദ്ധതികളെയും പ്രഖ്യാപനങ്ങളെയും നിക്ഷേപകര്‍ കാത്തിരിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top