റിയാദ്: സ്വകാര്യ ഫാര്‍മസികളില്‍ ജോലി ചെയ്യുന്ന സ്വദേശി ഫാര്‍മസിസ്റ്റുകളുടെ എണ്ണം വര്‍ധിച്ചതായി തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം. ഘട്ടംഘട്ടമായി 50 ശതമാനം സ്വദേശിവത്ക്കരണം ഫാര്‍മസികളില്‍ നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 57 ശതമാനം സ്വദേശി പൗരന്‍മാര്‍ക്ക് സ്വകാര്യ ഫാര്‍മസികളില്‍ ജോലി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസില്‍ രജഷിസ്റ്റര്‍ ചെയ്ത 24,000 ഫാര്‍മസിസ്റ്റുകളാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്. മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വിദേശികള്‍ ഫാര്‍മസിസ്റ്റുകളായി ജോലി ചെയ്യുന്നുണ്ട്. 2018നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 1179 സ്വദേശി ഫാര്‍മസിസ്റ്റുകള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിഞ്ഞതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഫാര്‍മസി മേഖലയില്‍ രാജ്യത്ത് രണ്ടു ഘട്ടങ്ങളിലായി സ്വദേശിവത്ക്കരണം നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. ഈ വര്‍ഷം ജൂലൈ 22 ന് ഒന്നാം ഘട്ടം നിലവില്‍ വരും. നിലവില്‍ 13 ശതമാനമാണ് സ്വദേശി ഫാര്‍മസിസ്റ്റുകളുടെ സാന്നിധ്യം. ഇത് 20 ശതമാനമായി ഒന്നാം ഘട്ടത്തില്‍ ഉയര്‍ത്തും. 30 ശതമാനം സ്വദേശിവല്‍ക്കരണം ലക്ഷ്യം വെക്കുന്ന രണ്ടാം ഘട്ടം അടുത്ത വര്‍ഷം ജൂലൈ 11ന് നിലവില്‍ വരും. അഞ്ചില്‍ കൂടുതല്‍ ഫാര്‍മസിസ്റ്റുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ് സ്വദേശിവത്ക്കരണം ബാധകമാവുകയെന്നും മന്ത്രാലയം വ്യക്തമാക്കി.