Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

ഫൈനല്‍ എക്‌സിറ്റ് നേടി രാജ്യം വിട്ടവരുടെ സേവനാനന്തര ആനുകൂല്യം സൗദി ബാങ്കില്‍ കെട്ടിക്കിടക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്ത് ഫൈനല്‍ എക്‌സിറ്റില്‍ മടങ്ങിയ നിരവധി പ്രവാസികളുടെ സേവനാനന്തര ആനുകൂല്യങ്ങള്‍ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വിവിധ പ്രവിശ്യകളില്‍ ജോലി ചെയ്തിരുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ആനുകൂല്യങ്ങളാണ് സൗദിയിലെ ബാങ്ക് അക്കൗണ്ടിലുളളത്.

സൗദി തൊഴില്‍ വിപണിയില്‍ ശമ്പള സുരക്ഷാ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശമ്പളവും സേവനാനന്തര ആനുകൂല്യങ്ങളും ബാങ്കുകള്‍ വഴി വിതരണം ചെയ്യണമെന്നാണ് ചട്ടം. ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുന്നവരിലധികവും സേവനാനന്തര ആനുകൂല്യം ബാങ്ക് അക്കൗണ്ടില്‍ എത്തുന്നതിന് മുമ്പ് രാജ്യം വിടുന്നതാണ് പണം ബാങ്ക് അക്കൗണ്ടില്‍ കെട്ടിക്കിടക്കാന്‍ കാരണം. സൗദിയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് തൊഴില്‍ തേടി ഫൈനല്‍ എക്‌സിറ്റ് നേടിയ നിരവധി മലയാളി നഴ്‌സുമാരുടെ ആനുകൂല്യങ്ങള്‍ ഇങ്ങനെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ കെട്ടിക്കിടക്കുകയാണ്.

മറ്റൊരു തൊഴിലിടം കണ്ടെത്തുന്നതോടെ സേവനാന്തര ആനുകൂല്യം ലഭിക്കാന്‍ കാത്തിരിക്കാതെ നാട്ടിലെ അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ചെയ്യണമെന്ന് അപേക്ഷ നല്‍കിയാണ് പലരും രാജ്യം വിട്ടത്. എന്നാല്‍ ആരോഗ്യ മന്ത്രാലയം പലപ്പോഴും നേരിട്ട് വിദേശ രാജ്യങ്ങളിലേയ്ക്ക് പണമയക്കാതെ സൗദിയിലെ സാലറി അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നത്. ഇതാണ് പ്രതിസന്ധിയാകുന്നത്. ഇതോതെ ആനുകൂല്യത്തിന് അര്‍ഹരായ ചിലര്‍ സൗദിയിലെ ബാങ്കുമായി ബന്ധപ്പെട്ട് നാട്ടിലെ അക്കൗണ്ടിലേയ്ക്ക് പണം അയക്കണമെന്ന് അപേക്ഷ സമര്‍പ്പിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. രാജ്യാന്തര ട്രാന്‍സ്ഫറിന് ഐബാന്‍ നമ്പര്‍ (ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍) വേണമെന്നാണ് സൗദി ബാങ്ക് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇന്ത്യയിലെ ബാങ്കുകള്‍ സ്വിഫ്റ്റ് കോഡ് ആണ് രാജ്യാന്തര പണമിടപാടിക്കുന്നത്. സ്വിഫ്റ്റ് കോഡ് ഉപയോഗിച്ച് സൗദിയില്‍ നിന്ന പണമയക്കാമെങ്കിലും ബാങ്ക് അധികൃതര്‍ ആവര്‍ത്തിച്ച് ഐബാന്‍ നമ്പര്‍ ചോദിക്കുന്നതായി ആനുകൂല്യത്തിന് അര്‍ഹരായവര്‍ പറയുന്നു.

ആനുകൂല്യം ലഭിക്കാനുളളവര്‍ കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പ്, റിയാദ് ഇന്ത്യന്‍ എംബസി തുടങ്ങി ഔദ്യോഗിക സംവിധാനങ്ങള്‍ മുഖേന സൗദി അധികൃതരുമായി ബന്ധപ്പെട്ടാല്‍ മുഴുവന്‍ ആനുകൂല്യങ്ങളും കാലതാമസം ഇല്ലാതെ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് നിയമ വിദഗ്ദരുടെ അഭിപ്രായം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top