Sauditimesonline

king abdulla financial city
ഓഫീസ് ടൈം ജീവനക്കാര്‍ തീരുമാനിക്കും; റിയാദില്‍ വന്‍ പരിഷ്‌കാരം

ഉംറ വിസ നേടിയിവര്‍ 30 ദിവസത്തിനകം സൗദിയിലെത്തണം; ഹോട്ടല്‍ ബുക്കിംഗ് നിര്‍ബന്ധം

റിയാദ്: വിദേശ ഉംറ തീര്‍ത്ഥാടകര്‍ വിസ നേടിക്കഴിഞ്ഞാല്‍ 30 ദിവസത്തിനകം സഊദിയില്‍ എത്തിച്ചേരണമെന്ന് ഹജ് ഉംറ മന്ത്രാലയം. യാത്രക്ക് മുമ്പ് ഹോട്ടല്‍ ബുക്കിംഗ് നിര്‍ബന്ധമാണ്. ‘നുസുക്’ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി നടപടികള്‍ ഏകോപിപ്പിക്കാന്‍ കഴിയും. ഇതോടെ തീര്‍ത്ഥാടകരുടെ വിവരങ്ങളും യാത്രയും കൂടുതല്‍ കൃത്യമായി നിരീക്ഷിക്കാന്‍ കഴിയും.

തീര്‍ഥാടകരുടെ എണ്ണം ഒരോ വര്‍ഷവും വര്‍ധിച്ചുവരുകയാണ്. തിക്കും തിരക്കും ക്രമീകരിച്ച് സുഗമമായ തീര്‍ത്ഥാടനത്തിനാണ് ഹജ്ജ് ഉംറ മന്ത്രാലയം പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. വിസയുടെ സാധുത, പ്രവേശന കാലാവധി, താമസ ക്രമീകരണം, ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍ എന്നിവ ഉള്‍പ്പെടുത്തി പുതിയ പരിഷ്‌കാരങ്ങളും മന്ത്രാലയം പ്രഖ്യാപിച്ചു.

പുതിയ സംവിധാനം അനുസരിച്ച് ഉംറ നിര്‍വഹിക്കാന്‍ പ്രത്യേക ഉംറ വിസ നിര്‍ബന്ധമല്ല. ടൂറിസ്റ്റ് വിസ, ഫാമിലി വിസിറ്റ് വിസ, ബിസിനസ് വിസ, ട്രാന്‍സിറ്റ് വിസ എന്നിവ ഉള്‍പ്പെടെ സാധുവായ ഏത് വിസ കൈവശമുള്ളവര്‍ക്കും ഉംറ നിര്‍വഹിക്കാം. അതേസമയം, ഉംറ വിസ അപേക്ഷയില്‍ ഏറ്റവും നിര്‍ണായകമായ ഘടകം ഹോട്ടല്‍ ബുക്കിംഗാണ്. അംഗീകൃത ഹോട്ടലുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തതിന്റെ രേഖ സമര്‍പ്പിക്കാതെ വിസ അനുവദിക്കില്ല. ഗതാഗത സൗകര്യങ്ങളുടെ വിവരങ്ങളും രജിസ്റ്റര്‍ ചെയ്യണം. തീര്‍ഥാടകരുടെ സുരക്ഷയും താമസ ക്രമീകരണങ്ങളും ഉറപ്പാക്കാനാണ് സുപ്രധാന തീരുമാനം.

ബന്ധുക്കളുടെ വീടുകളില്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഇഖാമ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. സൗദി ഹജ്ജ് ഉംറ മന്ത്രാലയം വികസിപ്പിച്ച ‘നുസുക്’ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് മുഴുവന്‍ നടപടിക്രമങ്ങളുടെയും കേന്ദ്രമം. വിസ അപേക്ഷ, ഹോട്ടല്‍ ബുക്കിംഗ്, ഗതാഗത വിവരങ്ങള്‍ എന്നിവ അപ്‌ലോഡ് ചെയ്യാനും ഉംറ പെര്‍മിറ്റ് നേടാനും നുസുക് പ്ലാറ്റ്‌ഫോം സഹായിക്കും.

ഉംറ നിര്‍വ്വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞത് ആറുമാസം സാധുതയുള്ള പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. സ്ഥിരീകരിച്ച ഹോട്ടല്‍ ബുക്കിംഗ്, യാത്രാ ബുക്കിംഗ് രേഖകള്‍, നുസുക് അക്കൗണ്ട് രജിസ്‌ട്രേഷന്‍ എന്നിവയും ആവശ്യമാണെന്നും മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top