Sauditimesonline

watches

സൗദിയില്‍ എ ടി എം ഇടപാടുകള്‍ വര്‍ധിക്കുന്നു

റിയാദ്: സൗദിയിലെ ബാങ്ക് ഇടപാടുകാര്‍ രണ്ടു മാസത്തിനിടെ 7,390 കോടി റിയാല്‍ എ ടി എമ്മുകള്‍ വഴി പിന്‍വലിച്ചതായി സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി(സാമ)യുടെ റിപ്പോര്‍ട്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ഇടപാടുകള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സാമ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയലളവിനെ അപേക്ഷിച്ച് 10.1 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായും സാമ വ്യക്തമാക്കി.

ബാങ്കുകളും എ.ടി.എമ്മുകളും വഴി രണ്ടു മാസത്തിനിടെ അക്കൗണ്ട് ഉടമകള്‍ 11,820 കോടി റിയാല്‍ പിന്‍വലിച്ചു. ഫെബ്രുവരി അവസാനത്തെ കണക്കുകള്‍ പ്രകാരം 37,380 എ.ടി.എമ്മുകളാണ് രാജ്യത്തുളളത്. ഒരു വര്‍ഷം പുതുതായി 644 എ.ടി.എമ്മുകള്‍ സ്ഥാപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗദിയിലെ പേയ്‌മെന്റ് നെറ്റ് വര്‍ക് സംവിധാനമായ മദ കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കല്‍ ഇടപാടുകളില്‍ 10.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. രണ്ടു മാസത്തിനിടെ മദ കാര്‍ഡുകള്‍ ഉപയോഗിച്ച് 15.84 കോടി ഇടപാടുകളാണ് കാര്‍ഡ് ഉടമകള്‍ നടത്തിയത്. ബാങ്കുകളില്‍ പോയി പണം പിന്‍വലിക്കുന്ന പ്രവണത 5.9 ശതമാനം കുറഞ്ഞു. ഏ ടി എം കാര്‍ഡുകള്‍ വ്യാപകമായതോടെയാണ് ബാങ്കില്‍ പോകുന്ന ഇടപാടുകാരുടെ എണ്ണം കുറയാന്‍ കാരണം.

2019 ഫെബ്രുവരി വരെ രാജ്യത്ത് 2.854 കോടി എ.ടി.എം കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top