Sauditimesonline

valappan
ഷാജു വാലപ്പന് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്

മാറ്റത്തിന്റെ പുലരി തേടി കേരളംം; വികസനം മുരടിച്ച ‘പിണറായി മോഡലി’ന് അന്ത്യം

സിദ്ദീഖ് കല്ലുപറമ്പന്‍
പ്രസിഡന്റ്, ഒഐസിസി റിയാദ്, മലപ്പുറം ജില്ല കമ്മിറ്റി.

തിരഞ്ഞെടുപ്പ് കഴിഞ്ഞു. മുന്നണികളുടെ അവകാശവാദങ്ങളും സര്‍വ്വേ ഫലങ്ങളും ചാനല്‍ ചര്‍ച്ചകളും ചൂടുപിടിക്കുകയാണ്. ഫലം പ്രഖ്യാപിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. കേരളം ആര്‍ക്കാണ് ഭരണം കൈമാറുന്നത്? ഒരു കാര്യം ഉറപ്പാണ്; മെയ് നാല് ഒരു മാറ്റത്തിന്റെ പുലരിയായിരിക്കും. പത്തുവര്‍ഷത്തെ പിണറായി ഭരണത്തിന്റെ അന്ത്യം കുറിക്കും. കേരളം ആഗ്രഹിക്കുന്ന വികസന പാതയിലേക്ക് ഐക്യ ജനാധിപത്യ മുന്നണി തിരിച്ചെത്തും.

കഴിഞ്ഞ പത്ത് വര്‍ഷം ജനദ്രോഹ ‘പിണറായി മോഡല്‍’ ഭരണമാണ് കേരളം കണ്ടത്. വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും ഒരുപോലെ മുരടിച്ച കാലഘട്ടം. ഭരണനേട്ടമായി എടുത്തുപറയാന്‍ വന്‍കിട പദ്ധതികളൊന്നും സര്‍ക്കാരിനില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ കാരുണ്യ ബനവലന്റ് ഫണ്ട്, കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ തുടങ്ങിയ ജനക്ഷേമ പദ്ധതികള്‍ അട്ടിമറിച്ചു. ആരോഗ്യ മേഖല ഇന്ന് വെന്റിലേറ്ററിലാണ്. ദുരന്തങ്ങളും മഹാമാരികളും അതിജീവിക്കാന്‍ കേരളം ഒറ്റക്കെട്ടായി നിന്നപ്പോള്‍, അതിനെപ്പോലും ഫണ്ട് സമാഹരണത്തിനുള്ള മാര്‍ഗ്ഗമാക്കി മാറ്റാനാണ് പിണറായി സര്‍ക്കാരും സിപിഎമ്മും ശ്രമിച്ചത്.

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും, വയനാട് ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തില്‍ ടെന്‍ഡറില്ലാതെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് കരാര്‍ നല്‍കി നടത്തിയ കോടികളുടെ അഴിമതിയും ജനങ്ങള്‍ മറന്നിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ, ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്തി ദുരിതബാധിതരെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിയിട്ട കാഴ്ച വേദനിപ്പിക്കുന്നതാണ്. പവര്‍കട്ടില്ലാത്ത പത്തുവര്‍ഷം എന്ന് വീമ്പിളക്കിയവര്‍, ഇപ്പോഴത്തെ പവര്‍കട്ടിനെ ‘പീക്ക് ലോഡ് മാനേജ്‌മെന്റ്’ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നു.

പ്രവാസികളെ പാടെ അവഗണിച്ച പിണറായി സര്‍ക്കാര്‍ നല്‍കിയത് വെറും വാഗ്ദാനങ്ങള്‍ മാത്രമായിരുന്നു. ഇതിനെല്ലാമുള്ള മറുപടി വോട്ടിലൂടെ കേരളം നല്‍കിക്കഴിഞ്ഞു. യുഡിഎഫ് പ്രഖ്യാപിച്ച ജനക്ഷേമ പദ്ധതികളും ‘ഇന്ദിര ഗ്യാരന്റി’യും ജനങ്ങളില്‍ വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. സംസ്ഥാനത്താകെ പ്രകടമായ ശക്തമായ ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പ് പ്രചരണവേളകളില്‍ ബോധ്യപ്പെട്ടതാണ്.

അതേസമയം, വോട്ടെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനത്തിനായി ഒരു മാസം നീണ്ട ഇടവേള അസ്വാഭാവികമാണ്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇപ്പോള്‍ പരസ്യമായ രഹസ്യമാണ്. ഏതുവിധേനയും അധികാരം നിലനിര്‍ത്താനും ബിജെപിക്ക് ഏതാനും സീറ്റുകള്‍ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഡീലാണ് നടന്നതെന്ന സംശയം ബലപ്പെടുന്നു. ഇലക്ഷന്‍ കമ്മീഷന്റെ കത്തില്‍ ബിജെപിയുടെ സീല്‍ പതിഞ്ഞതും, സ്‌ട്രോങ്ങ് റൂമുകള്‍ തുറന്നതും, ഏജന്റുമാരുടെ സാന്നിധ്യമില്ലാതെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് മാറ്റിയതും ഉള്‍പ്പെടെയുളള സംഭവങ്ങള്‍ രാഷ്ട്രീയ കേരളം ഗൗരവമായി കാണണം. ഇത്തരം സംഭവങ്ങളില്‍ ഭരണകക്ഷികള്‍ കാണിക്കുന്ന മൗനം, ബിജെപിയുടെ രാഷ്ട്രീയ അട്ടിമറി നീക്കങ്ങള്‍ക്ക് അവര്‍ പിന്തുണ നല്‍കുന്നു എന്നതിന്റെ തെളിവാണ്.
കേരളത്തിന്റെ നന്മ ആഗ്രഹിക്കുന്ന ഏതൊരു മലയാളിയെയും പോലെ ശുഭദിനത്തിനായി കാത്തിരിക്കുകയാണ്. കേരളം വിജയിക്കും, യുഡിഎഫ് നയിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top