Sauditimesonline

3 GALETIC LOVE
യന്ത്രബുദ്ധിയില്‍ വിരിഞ്ഞ പ്രണയകാവ്യം; 'ഗാലക്റ്റിക് ലൗ്' ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

യന്ത്രബുദ്ധിയില്‍ വിരിഞ്ഞ പ്രണയകാവ്യം; ‘ഗാലക്റ്റിക് ലൗ്’ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

ജിദ്ദ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയും മനുഷ്യന്റെ സര്‍ഗാത്മക ചിന്തയും കൈകോര്‍ത്തപ്പോള്‍ പിറന്ന അപൂര്‍വ കലാസൃഷ്ടിക്ക് അംഗീകാരം. ലോകത്തിലെ ആദ്യത്തെ മള്‍ട്ടിലിങ്ഗ്വല്‍ എഐ മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിം ‘ഗാലക്റ്റിക് ലവ്’ എന്ന ചിത്രം ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സി’ല്‍ ഇടംനേടി. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് റിയാസ് മുണ്ടേങ്ങര നിര്‍മ്മിച്ച മ്യൂസിക്കല്‍ വീഡിയോ ആല്‍ബത്തിനാണ് അംഗീകാരം. മലയാളം, അറബിക് തുടങ്ങി വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രം സാങ്കേതിക വിദ്യയെ കലയുമായി എങ്ങനെ മനോഹരമായി കൂട്ടിയിണക്കാം എന്നതിന്റെ ഉദാഹരണമാണ്.

എഐ സാങ്കേതികവിദ്യയിലൂടെ ഒരുക്കിയ അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍, കൃത്യതയാര്‍ന്ന ക്യാരക്ടര്‍ ആനിമേഷന്‍, കൊറിയോഗ്രഫി, വിസ്മയിപ്പിക്കുന്ന സിനിമാറ്റിക് പശ്ചാത്തലം എന്നിവയാണ് ‘ഗാലക്റ്റിക് ലൗ’നെ വ്യത്യസ്തമാക്കുന്നത്. ചിത്രത്തില്‍ റിയാസ് മുണ്ടേങ്ങര എഐ മാസ്റ്ററിങ്ങും വിഷ്വല്‍ എഞ്ചിനീയറിങ്ങും നിര്‍വ്വഹിച്ചു. അലി ആരിക്കത്താണ് സ്‌ക്രിപ്റ്റും സംവിധാനവും. മനുഷ്യന്റെ പ്രണയ വികാരങ്ങള്‍ക്ക് അതിരുകളില്ലെന്ന് പ്രഖ്യാപിക്കുന്ന കാവ്യാത്മക ദൃശ്യാനുഭവമാണ് ഹ്രസ്വചിത്രം. അന്യഗ്രഹജീവികളിലും പ്രണയത്തിന്റെ സാന്നിധ്യം തിരയുന്ന മനുഷ്യന്റെ അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കട്ടിങ് എഡ്ജ് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഓരോ രംഗവും അതീവ സൂക്ഷ്മതയോടെയാണ് അണിയറപ്രവര്‍ത്തകര്‍ രൂപകല്‍പ്പന ചെയ്തത്.

സിനിമയുടെ ഭാവിയെ പുനര്‍നിര്‍വചിക്കുന്നപരീക്ഷണമായാണ് ‘ഗാലക്റ്റിക് ലവ്’ വിലയിരുത്തപ്പെടുന്നത്. മനുഷ്യവികാരങ്ങളും യന്ത്രബുദ്ധിയും ഒന്നിക്കുന്ന പുതിയൊരു കഥപറച്ചിലിന്റെ തുടക്കമാണിത്. വെറുമൊരു എഐ വീഡിയോ എന്നതിലുപരി, സിനിമാറ്റിക് ലോകത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനുള്ള അനന്തസാധ്യതകള്‍ തെളിയിക്കുന്ന വലിയൊരു നാഴികക്കല്ലായി ചിത്രം മാറിക്കഴിഞ്ഞു. പ്രവാസി ലോകത്തുനിന്നു ഉയര്‍ന്നുവന്ന വേറിട്ട കലാസൃഷ്ടിക്ക് മികച്ച പ്രതികരണമാണ് ആസ്വാദകരില്‍ നിന്നും ലഭിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top