
ജിദ്ദ: ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥികളായെത്തിയ തീര്‍ഥാടക ഹജ്ജ് കര്‍മങ്ങള്‍പൂര്‍ത്തിയാക്കി മക്കയില്‍ നിന്നു മദീനയിലേക്ക് തിരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരുള്‍പ്പെടെ 104 രാജ്യങ്ങളില്‍ നിന്നായി 2,500 പേരാണ് ഇത്തവണ അതിഥികളായി ഹജ്ജ് നിര്‍വഹിച്ചത്.

അറഫാ സംഗമം, മുസ്ദലിഫയിലെ രാപ്പാര്‍ക്കല്‍, മിനായിലെ താമസം, ജംറകളിലെ കല്ലേറ് എന്നിവയടക്കമുള്ള പ്രധാന ഹജ്ജ് കര്‍മങ്ങള്‍ക്കും വിടവാങ്ങല്‍ ത്വവാഫിനും ശേഷമാണ് തീര്‍ഥാടകര്‍ മദീനയിലേക്ക് യാത്ര തിരിച്ചത്. സഊദി ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഈ അതിഥികള്‍ക്ക് ഹജ്ജിന് അവസരം ഒരുക്കിയത്. ആഗോള മുസ്ലിം സമൂഹങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനും ഇസ്ലാമിക ഐക്യം ദൃഢമാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി.

ഹജ്ജ് തീര്‍ഥാടനം സുഗമമാക്കുന്നതിനായി വിപുലമായ ആരോഗ്യ, യാത്രാ സൗകര്യങ്ങളും ഡിജിറ്റല്‍ സംവിധാനങ്ങളും അതിഥികള്‍ക്കായി ഒരുക്കിയിരുന്നു. മന്ത്രാലയത്തിന്റെ മികച്ച ആസൂത്രണവും സാങ്കേതിക സൗകര്യങ്ങളും ഹജ്ജ് എളുപ്പമാക്കിയതായി തീര്‍ഥാടകര്‍ പറഞ്ഞു. സമാനതകളില്ലാത്ത ആതിഥ്യമര്യാദയ്ക്കും മികച്ച കരുതലിനും സല്‍മാന്‍ രാജാവിനും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും തീര്‍ഥാടകര്‍ നന്ദി അറിയിച്ചു. വരും ദിവസങ്ങളില്‍ മദീനയിലെ പ്രവാചക മസ്ജിദിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം സ്വന്തം നാടുകളിലേക്ക് മടങ്ങും.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






