Sauditimesonline

FALCON ASSO
കലാ സാംസ്‌കാരിക രംഗത്ത് പുതിയ ചുവട്: റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്‍

തണലറ്റ കുടുംബം, മടക്കം നിയമക്കുരുക്കിൽ: പ്രിയപ്പെട്ടവന്റെ ശരീരം മണ്ണിലെത്തിക്കാൻ കനിവ് തേടി അമ്മയും മകനും

അല്‍ ഹസ: ജീവിതത്തിന്റെ നെടുംതൂണായ പ്രിയപ്പെട്ടവന്റെ മൃതദേഹത്തിനരികില്‍ എങ്ങോട്ട് പോകണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ഒരു അമ്മയും മകനും. പ്രവാസത്തിനിടെ അപ്രതീക്ഷിതമായി തണലറ്റുപപോയ അവര്‍ക്ക് സ്വന്തം നാട്ടിലേക്കുള്ള വഴി തുറക്കാന്‍ പ്രവാസികളുടെ കനിവ് തേടുകയാണ്.

ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ആലപ്പുഴ തത്തംപള്ളി കൈതവനത്തറ വീട്ടില്‍ കുഞ്ഞുമോന്‍ സക്കറിയയുടെ (മാര്‍ട്ടിന്‍-55) വേര്‍പാടില്‍ ഉരുകുന്ന ഭാര്യ പ്രീതിയും മകന്‍ ജോര്‍ജും നിയമക്കുരുക്കിന്റെ വന്‍മതിലുകള്‍ക്ക് മുന്‍പിലാണ്. നാലര വര്‍ഷത്തിലേറെയായി ഇഖാമയുടെ കാലാവധി തീര്‍ന്നു. ഇതോടെയാണ്, കണ്ണീരോടെ പ്രിയപ്പെട്ടവന്റെ മൃതദേഹത്തിനൊപ്പം ജന്മനാട്ടിലേക്ക് മടങ്ങാനുള്ള ഇവരുടെ ശ്രമങ്ങള്‍ക്ക് തടസ്സമായത്.

32 വര്‍ഷമായി അല്‍ ഹസയില്‍ പ്രവാസിയായിരുന്നു സക്കറിയ. പ്രീതി സ്വകാര്യ ക്ലിനിക്കില്‍ ലാബ് ടെക്‌നിഷ്യനാണ്. സ്‌പോണ്‍സര്‍ മരിച്ചതോടെ ഭീമമായ സംഖ്യ ശമ്പള കുടിശ്ശികയുണ്ട്. ക്ലിനിക്കിന്റെ അനന്തരാവകാശികളായ മക്കള്‍ ഇഖാമ പുതുക്കാനും ശമ്പളം നല്‍കാനും തയ്യാറാകാതെ വന്നതോടെയാണ് ഇവര്‍ ദുരിതത്തിലായത്. ഇതിനിടെ സക്കറിയയുടെ അപ്രതീക്ഷിത വിയോഗം ഇവരെ തളര്‍ത്തി. ഇതോടെ അനാഥരായ കുടുംബത്തെ ചേര്‍ത്തുപിടിക്കാന്‍ അല്‍ ഹസയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകള്‍ചേര്‍ന്ന് ‘മാര്‍ട്ടിന്‍ കുടുംബ സഹായ സമിതി’ രൂപീകരിച്ചു ദ്രുതഗതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് സഹായം തേടി ഇന്ത്യന്‍ എംബസിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

മാര്‍ട്ടിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് അയക്കുന്നതിനും, മതിയായ രേഖകളില്ലാതെ പ്രയാസപ്പെടുന്ന ഭാര്യയെയും മകനെയും ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും ഭീമമായ തുക കണ്ടെത്താനാണ് സഹായ സമിതിയുടെ ശ്രമം.
യോഗത്തില്‍ നാസര്‍ മദനി അധ്യക്ഷത വഹിച്ചു. നവോദയ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴ വിഷയം അവതരിപ്പിച്ചു. സജി (ഒഐസിസി), ജയപ്രകാശ് (നവോദയ), ബക്കര്‍ (നവയുഗം) എന്നിവര്‍ സംസാരിച്ചു. ഷിജോമോന്‍ സ്വാഗതവും സുജിത് കുമാര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top