Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

കുതിക്കുന്ന സൗദിയുടെ ഉറച്ച ചുവടുകള്‍; 2023 സമ്മാനിച്ചതും ഭാവി പ്രതീക്ഷകളും

ഷിഹാബുദ്ദീന്‍ കുഞ്ചീസ്

സൗദിയില്‍ ദൃശ്യമാകുന്ന ഓരോ ചുവടുവെയ്പുകളും പ്രതീക്ഷയും ശുഭാപ്തി വിശ്വാസവും സമ്മാനിക്കുന്നവയാണ്്. സാമൂഹിക, സാസ്‌കാരിക, സാമ്പത്തിക, ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ പോയ വര്‍ഷം രാജ്യം കൈവരിച്ച നേട്ടം ഇതിന് ഉദാഹരണമാണ്. മാത്രമല്ല രാഷ്ട്രീയ നയ നിലപാടുകളും നയതന്ത്ര ഇടപെടലുകളും രാജ്യത്തിനു കൂടുതല്‍ കരുത്തു പകരുകയും ചെയ്തു. വിഷന്‍ 2030 പദ്ധതി ലക്ഷ്യത്തിലെത്തിക്കാനുള്ള പാതകളില്‍ സ്വപ്ന സാക്ഷാത്കാരത്തിന്റെ നിരവധി കടമ്പകള്‍ കടന്ന വര്‍ഷം കൂടിയാണ് 2023. സ്വപ്നങ്ങള്‍ക്ക് അതിരുകളില്ലാത്ത ഭാവി രൂപപ്പെടുത്താനുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് രാജ്യത്തിന്റെ സ്വപ്ന പദ്ധതികള്‍.

വിഷന്‍ 2030 ലക്ഷ്യം കൈവരിക്കാനുളള നിരവധി നാഴികക്കല്ലുകളാണ് 2023 ഇല്‍ സൗദി അറേബ്യ പിന്നിട്ടത്. പൊതുസേവനങ്ങള്‍ മെച്ചപ്പെടുത്തുക. അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങളിലേക്കു എത്തിക്കുക. ശക്തമായ സ്വകാര്യമേഖലയെ കൂടുതല്‍ പരിപോഷിപ്പിക്കുക. ഇത്തരം ലക്ഷ്യങ്ങളോടെ ആരംഭിച്ച ദേശീയ പരിവര്‍ത്തന പരിപാടിയില്‍ കൈവരിച്ച പുരോഗതി മുന്നോട്ടുള്ള യാത്രക്ക് കൂടുതല്‍ ഉത്തേജനമാണ്. ഈ സംരംഭങ്ങളുടെ വിജയകരമായ നടത്തിപ്പ് വിഷന്‍ 2030 പദ്ധതിയുടെ ലക്ഷ്യത്തിലേക്കുള്ള വഴി കൂടുതല്‍ സുഗമമാക്കി. മാത്രമല്ല, സൗദി അറേബ്യയെ വാണിജ്യ-വ്യവസായത്തിന്റെയും നവീകരണത്തിന്റെയും ആഗോള കേന്ദ്രമാക്കി ഉയര്‍ത്തുന്നതിലും സുപ്രധാന ചുവടുവെയ്പാണ്.

2023 ഇല്‍ സാമ്പത്തിക വൈവിധ്യവല്‍ക്കരണം കൃത്യമായ ആശങ്ങളോടെ നടപ്പിലാക്കി. എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറക്കുക എന്നത് വിഷന്‍ 2030 ന്റെ ഒരു പ്രധാന ലക്ഷ്യമാണ്. അതിനാല്‍ എണ്ണയിതര മേഖലകളില്‍ നിക്ഷേപം നടത്തി സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതില്‍ രാജ്യം ഗണ്യമായ മുന്നേറ്റം കൈവരിച്ച വര്‍ഷമാണ് 2023. സാങ്കേതികവിദ്യയിലും നൂതനാശയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഭാവി നഗരമായ നിയോമിന്റെ വികസനം പോലുള്ള സംരംഭങ്ങള്‍ മുന്നോട്ടുവെക്കുന്നത് വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയാണ്.

സൗദി അറേബ്യ വിദ്യാഭ്യാസ രംഗത്ത് വിസ്മയകരമായ കുതിപ്പാണ് 2023 ഇല്‍ നടത്തിയത്. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഒട്ടനവധി മാറ്റങ്ങള്‍ വരുത്തി. ഏറെ നിക്ഷേപങ്ങളും വിദ്യാഭ്യാസ രംഗത്ത് നടത്തി. നവീകരണത്തിന്റെയും വിമര്‍ശനാത്മകസ്വതന്ത്ര ചിന്തകളുടെയും സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ആരംഭിച്ചു. ലോകോത്തര സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും ഉയര്‍ന്നു വരുന്നു. ആഗോള പ്രതിഭകളെ ആകര്‍ഷിക്കുകയും അറിവിന് അതിരുകളില്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. യുവജനങ്ങളില്‍ ഏറെ പ്രതീക്ഷയുളള രാജ്യമാണ് സൗദി അറേബ്യ. ബൗദ്ധിക വൈഭവവും സര്‍ഗ്ഗാത്മക ചിന്തയും നയിക്കപ്പെടുന്ന ഭാവിക്കാണ് രാജ്യം വിത്ത് പാകുന്നത്.

മുഴുവന്‍ ജനതയെയും ഉള്‍ക്കൊളളുന്ന സാമൂഹിക പരിഷ്‌കരണങ്ങളില്‍ ശ്രദ്ധേയമായ പരിവര്‍ത്തങ്ങള്‍ ശക്തമായി നടപ്പാക്കി. ഒപ്പം ആഗോള ഉദാരവല്‍ക്കരണത്തിലേക്കുള്ള യാത്ര സുഗമമാക്കുകയും ചെയ്തു. 2023 സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഒട്ടനവധി മുന്നേറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. പരമ്പരാഗത വേലിക്കെട്ടുകള്‍ തകര്‍ത്തു സ്ത്രീകള്‍ വിവിധ മേഖലകളില്‍ പ്രാധിനിധ്യവും പ്രതിഭയും തെളിയിച്ചു.

സമൂഹത്തെ കൂടുതല്‍ വിശാലമായ ലോക കാഴ്ചകളിലേക്ക് പരിപോഷിപ്പിക്കുന്നതിന് പാരമ്പര്യമായി നിലനിന്നിരുന്ന സാമൂഹിക നിയന്ത്രണങ്ങള്‍ നീക്കി. സാംസ്‌കാരിക പരിപാടികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 2023ല്‍ സൗദി സ്ത്രീകള്‍ സീറ്റിനു പിന്നില്‍ ആയിരുന്നില്ല, ശാസ്ത്രം, സാങ്കേതികവിദ്യ, ബിസിനസ്സ്, കല തുടങ്ങിയ സകല മേഖലകളിലേക്കും സ്ത്രീകള്‍ സ്റ്റിയറിങ് സ്വയം തിരിക്കുകയായിരുന്നു. സ്ത്രീ ശാക്തീകരണം വെറുമൊരു മുദ്രാവാക്യം ആയിരുന്നില്ല; കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും തുല്യതയുള്ളതുമായ സമൂഹത്തെ രൂപപ്പെടുത്തുന്നത്തിനുള്ള മാതൃകാ പരിവര്‍ത്തനമായിരുന്നത്.

സാങ്കേതിക മുന്നേറ്റങ്ങളെ രാജ്യം സ്വീകരിച്ചത് പുരോഗതിയുടെ പ്രധാന ചാലകമായിട്ടായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റിന്യൂവബിള്‍ എനര്‍ജി, സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയിലെ നിക്ഷേപങ്ങള്‍ ആഗോള സാങ്കേതിക മേഖലയിലെ ഒന്നാമനാകാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയെ അടിവരയിടുന്നു. ഊര്‍ജസ്വലമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം വളര്‍ത്തിയെടുത്തതും അന്താരാഷ്ട്ര ടെക് ഭീമന്മാരുമായുള്ള സഹകരണവും നൂതനാശയങ്ങളുടെ ലോക കേന്ദ്രമായി സൗദിയെ മാറ്റുന്നതില്‍ പ്രധാന കാരണമായി.

ആഗോള വിഷയങ്ങളില്‍ സ്ഥിരതയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് സൗദി അറേബ്യ സജീവമായ പങ്ക് നിലനിര്‍ത്തി. രാജ്യത്തിന്റെ നയതന്ത്ര നേട്ടങ്ങള്‍ വിവിധ രാഷ്ട്രങ്ങളുമായുള്ള തുടര്‍ച്ചയായ പങ്കാളിത്തത്തില്‍ പ്രതിഫലിച്ചത് ആഗോളതലത്തില്‍ രാജ്യത്തിനു മികച്ച പ്രതിശ്ചായയാണ് നല്‍കിയത്.

ഒരു സാംസ്‌കാരിക നവോത്ഥാനത്തിന്റെ ചടുലമായ കാഴ്ചകളാണ് 2023ല്‍ സൗദി അറേബ്യ കണ്ടത്. സമകാലിക ആവിഷ്‌കാരങ്ങള്‍ തുറന്ന വേദികളില്‍ ആസ്വദിക്കുമ്പോഴും അതിന്റെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതില്‍ കൃത്യമായ ശ്രദ്ധ നല്‍കി. കലാപരമായ ആവിഷ്‌കാരത്തിനും സംഗീതത്തിനും വിനോദത്തിനുമായി സൗദി അറേബ്യ അതിന്റെ വാതിലുകള്‍ തുറന്നതിനാല്‍ സാംസ്‌കാരിക ഭൂപ്രകൃതി ഒരു നവോത്ഥാന വിപ്ലവം ആസ്വദിക്കുന്നു. അന്താരാഷ്ട്ര ഇവന്റുകള്‍ക്കു ആതിഥേയത്വം വഹിക്കുന്നത് മുതല്‍ പ്രാദേശിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നത് വരെ, സര്‍ഗ്ഗാത്മകത ആഘോഷിക്കപ്പെടുകയും സാംസ്‌കാരിക രംഗം ആഗോള വേദിയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം രാജ്യം വളര്‍ത്തിയെടുത്തു. സാംസ്‌കാരിക ഉത്സവങ്ങള്‍, കലാ പ്രദര്‍ശനങ്ങള്‍, പൈതൃക സംരംഭങ്ങള്‍ എന്നിവ ദേശീയ അഭിമാനം വളര്‍ത്തുന്നതിലും രാജ്യത്തിന്റെ സാംസ്‌കാരിക ഭൂപ്രകൃതിയെ സമ്പന്നമാക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു.

പരിസ്ഥിതി സുസ്ഥിരതയുടെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട്, കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതില്‍ സൗദി അറേബ്യ ഗണ്യമായ മുന്നേറ്റം നടത്തി. സൗദി ഗ്രീന്‍ ഇനിഷ്യേറ്റീവ്, മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനിഷ്യേറ്റീവ് എന്നിവ പാരിസ്ഥിതിക പരിപാലനത്തിനും പുനരുപയോഗ ഊര്‍ജം പ്രോത്സാഹിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ആഗോള ശ്രമങ്ങള്‍ക്ക് സംഭാവന നല്‍കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെയാണ് തെളിയിച്ചത്.

ഇതിനെല്ലാമുപരി, സംഭവബഹുലമായ ഒട്ടനവധി വാര്‍ത്തകളിലൂടെ സൗദി അറേബ്യ കടന്നു പോയ വര്‍ഷമായിരുന്നു 2023.

* ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് 2023 സെപ്തംബര്‍ 11ന് ഇന്ത്യ സന്ദര്‍ശിച്ചു. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും തന്ത്രപരമായ പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു സന്ദര്‍ശനം.

* നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള വേള്‍ഡ് എക്‌സ്‌പോ 2030 ന്റെ ആതിഥേയത്വം വഹിക്കാനുള്ള വോട്ടെടുപ്പിലെ വിജയം നയതന്ത്ര രംഗത്തെ അംഗീകാരം കൂടിയാണ്. ദുബായ് കഴിഞ്ഞാല്‍ വേള്‍ഡ് എക്‌സ്‌പോ ആതിഥേയത്വം വഹിക്കുന്ന മിഡില്‍ ഈസ്റ്റിലെ രണ്ടാമത്തെ നഗരമാകും റിയാദ്.

* ഇതിഹാസ ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ രണ്ട് വര്‍ഷത്തെ കരാറില്‍ സൗദി അല്‍ നാസര്‍ ഫുട്‌ബോള്‍ ക്ലബ്ബില്‍ ചേര്‍ന്നു. ഇതോടെ പ്രതിവര്‍ഷം 200 മില്യണ്‍ ഡോളര്‍ കരാറില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ കളിക്കാരനായി റൊണാള്‍ഡോ മാറി.

* അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തില്‍ നിന്ന് മറ്റ് രാജ്യങ്ങള്‍ പിന്മാറിയതോടെ 2034 ല്‍ സൗദി അറേബ്യ 25ാമത് ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുമെന്ന പ്രഖ്യാപനം വന്ന വര്‍ഷം കൂടിയാണ് 2023.

* അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരാഴ്ചത്തെ ദൗത്യത്തിന് പോയ സൗദി ബഹിരാകാശ സഞ്ചാരി റയ്യാന ബര്‍നാവി ആദ്യത്തെ അറബ് വനിതയായി. ഇതും സൗദിയുടെ ശാസ്ത്ര നേട്ടങ്ങളില്‍ ഇടം നേടിയ പോയ വര്‍ഷത്തെ സുപ്രധാന സംഭാവനയാണ്.

* ചൈനയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് സൗദി അറേബ്യയും ഇറാനും നയതന്ത്രബന്ധം പുനരാരംഭിക്കുകയും എംബസികള്‍ തുറന്നതും 2023ലെ സുപ്രധാന രാഷ്ട്രീയ-നയതന്ത്ര സംഭവമാണ്.

*ഉക്രെനിയന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഓഗസ്റ്റില്‍ ജിദ്ദയില്‍ സമാധാന ചര്‍ച്ചകള്‍ നടന്നു. സൗദി കാബിനറ്റ് അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ.മുസൈദ് അല്‍ഐബാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുപ്പത് രാജ്യങ്ങളില്‍ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ പങ്കെടുത്തു. ഇന്ത്യയുടെ നാഷണല്‍ സെക്യൂരിറ്റി അഡ്‌വൈസര്‍ അജിത് ഡോവലും പങ്കെടുത്തു.

*ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികളുടെ ഭീകരത കണക്കിലെടുത്ത്, നവംബറില്‍ റിയാദില്‍ സൗദി അറേബ്യ ആഹ്വാനം ചെയ്ത അറബ് ഇസ്ലാമിക് ഉച്ചകോടിയില്‍ 57 ലധികം രാജ്യങ്ങള്‍ പങ്കെടുത്തു. ഗാസയിലെ ഇസ്രായേല്‍ ഉപരോധം തകര്‍ക്കുക, യുദ്ധം നിര്‍ത്തി അധിനിവേശം അവസാനിപ്പിക്കേണ്ടതിന്റെ ധാര്‍മികത ലോകജനതക്കു മുമ്പില്‍ ശക്തമായി അവതരിപ്പിക്കുക തുടങ്ങിയ സുപ്രധാന തീരുമാനങ്ങളാണ് ഉച്ചകോടി മുന്നോവെച്ചത്.

വൈവിധ്യവും ആധുനികവുമായ സമൂഹത്തിലേക്കുള്ള പ്രയാണത്തില്‍ ശ്രദ്ധേയമായ നാഴികക്കല്ലുകള്‍ പിന്നിട്ട സൗദി അറേബ്യയുടെ ഓരോ ചുവടും നിശ്ചയദാര്‍ഢ്യത്തോടു കൂടിയുളളതാണ്. വിഷന്‍ 2030ന്റെ സംരംഭങ്ങള്‍, സാങ്കേതികവിദ്യ, സാമൂഹിക പരിഷ്‌കരണങ്ങള്‍, പാരിസ്ഥിതിക സുസ്ഥിരത എന്നിവയെല്ലാം സൗദി അറേബ്യയെ ആഗോള തലത്തില്‍ ഏറ്റവും ശക്തമായ രാജ്യമായി ഉയര്‍ത്തി. 2023ലെ രാജ്യത്തിന്റെ നേട്ടങ്ങള്‍ തുടര്‍ച്ചയായ പുരോഗതിക്ക് കളമൊരുക്കുകയും സമൃദ്ധവും സുസ്ഥിരമായ ഭാവി രൂപപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ചെയ്തു. ഭാവിയെ ശുഭാപ്തിവിശ്വാസത്തോടെ സ്വീകരിക്കാന്‍ ഒരുക്കമാണെന്ന ശക്തമായ സന്ദേശമാണ് ഭരണാധികാരികള്‍ സമ്മാനിക്കുന്നത്.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top