Sauditimesonline

toofan
'ഓപ്പറേഷന്‍ തുഫാന്' ഐക്യദാര്‍ഢ്യം; വീര്യം കുറഞ്ഞ മദ്യവിതരണം അനുവദിക്കരുത്

അന്തരീക്ഷ താപം 45 ഡിഗ്രി കടന്നേക്കും, തീര്‍ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദേശം

മക്ക: ഹജ്ജ് വേളയില്‍ പുണ്യസ്ഥലങ്ങളില്‍ കടുത്ത അന്തരീക്ഷ താപത്തിന് സാധ്യതയുള്ളതിനാല്‍ തീര്‍ഥാടകര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്. ഹജ്ജ് ദിനങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കുമ്പോള്‍ തീര്‍ഥാടകര്‍ സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.

ഉയര്‍ന്ന അളവിലുള്ള സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് സൂര്യാഘാതത്തിനും കടുത്ത ചൂട് മൂലമുള്ള ശാരീരിക ക്ഷീണത്തിനും കാരണമാകും. അതിനാല്‍ ഹജ്ജ് കര്‍മങ്ങള്‍ ആരോഗ്യത്തോടെയും സുരക്ഷിതമായും നിര്‍വഹിക്കുന്നതിന് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

ചൂടിനെ പ്രതിരോധിക്കാന്‍ തീര്‍ഥാടകര്‍ക്കിടയില്‍ ആരോഗ്യ ബോധവല്‍ക്കരണങ്ങളുടെ ഭാഗമായി മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചു. ചൂട് ഏറ്റവും കഠിനമാകുന്ന രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. പുറത്തുപോകുമ്പോള്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ നിര്‍ബന്ധമായും കുട ഉപയോഗിക്കണം. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും നിര്‍ജലീകരണം ഒഴിവാക്കാനും പതിവായി വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

അതികഠിനമായ അന്തരീക്ഷ താപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തീര്‍ഥാടകരുടെ താമസ കേന്ദ്രങ്ങളില്‍ വൈദ്യുത ഉപകരണങ്ങള്‍ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും മാത്രമേ ഉപയോഗിക്കാവൂ എന്ന് സിവില്‍ ഡിഫന്‍സ് നിര്‍ദേശം നല്‍കി. വൈദ്യുതി ലൈനുകളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടോ തീപിടിത്തമോ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാനാണ് മുന്‍കരുതല്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top