Sauditimesonline

KELI
തളര്‍ന്ന ശരീരവും തകര്‍ന്ന സ്വപ്നങ്ങളും; സൂര്യഭാനെ നാട്ടിലെത്തിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം തേടി പ്രവാസിലോകം

തളര്‍ന്ന ശരീരവും തകര്‍ന്ന സ്വപ്നങ്ങളും; സൂര്യഭാനെ നാട്ടിലെത്തിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം തേടി പ്രവാസിലോകം

റിയാദ്: അല്‍ ജൗഫിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് രണ്ടു വര്‍ഷമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി സൂര്യഭാനെ (36) നാട്ടിലെത്തിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം തേടുന്നു. വിമാനയാത്രയില്‍ വൈദ്യപരിചരണം ആവശ്യമായതിനാല്‍ ഡോക്ടര്‍, നഴ്‌സ് എന്നിവരുടെ സാന്നിധ്യം ആവശ്യമാണ്.

2024 സെപ്റ്റംബര്‍ 14നായിരുന്നു സൂര്യഭാന്റെ ജീവിതം മാറ്റിമറിച്ച ദുരന്തം. പുതിയ തൊഴില്‍ വിസയില്‍ അല്‍ ജൗഫ് വിമാനത്താവളത്തില്‍ നിന്ന് സ്‌പോണ്‍സറുടെ സഹോദരനൊപ്പം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ സഞ്ചരിച്ചിരുന്ന വാഹനം അത്ഫയില്‍ അപകടത്തില്‍പ്പെട്ടു. എതിര്‍ദിശയില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ സ്‌പോണ്‍സറുടെ സഹോദരന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ സൂര്യഭാനെ സക്കാക്ക സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇപ്പോഴും ആശുപത്രി കിടക്കയിലാണ് യുവാവ്. ശരീരം ഭാഗീകമായി തളര്‍ന്ന നിലയിലാണ്. ഭക്ഷണം കഴിക്കാന്‍ പോലും സൂര്യഭാന് കഴിയില്ല. ടൂബ് വഴിയാണ് ഭക്ഷണം നല്‍കുന്നത്. ജന്മനാട്ടില്‍ പ്രിയപ്പെട്ടവരുടെ പരിചരണത്തിലും തുടര്‍ചികിത്സയിലും സൂര്യഭാനെ കൈമാറാനാണ് ശ്രമം. യാത്രയില്‍ സൂര്യഭാന്റെ ബന്ധു ഒപ്പമുണ്ടാകുമെങ്കിലും അടിയന്തര വൈദ്യസഹായം ഉറപ്പാക്കാന്‍ ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യം അനിവാര്യമാണ്. സഹായിക്കാന്‍ തയ്യാറായി മുന്നോട്ടുവരുന്ന ഡോക്ടറുടെയോ നഴ്‌സിന്റെയോ മടക്കയാത്രാ വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ചെലവുകളും വഹിക്കാന്‍ തയ്യാറാണെന്ന് സക്കാക്കയിലെ സാമൂഹിക പ്രവര്‍ത്തകന്‍ സുധീര്‍ ഹംസ അറിയിച്ചു. പ്രവാസിയുടെ ജീവന്‍ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ വിമാനയാത്രയില്‍ സഹായിക്കാന്‍ മനസ്സുള്ള ആരോഗ്യപ്രവര്‍ത്തകര്‍ 0502841137 (സുധീര്‍ ഹംസ) വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടണം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top