Sauditimesonline

chavakakd
'നമ്മള്‍സ്' സോക്കര്‍ ലീഗ്; ഫൈറ്റേഴ്‌സ് ചാമ്പ്യന്‍മാര്‍

സൗദി വിഷന്‍ 2030 അഞ്ചാം വാര്‍ഷികം: രാജ്യം കൈവരിച്ചത് പ്രതീക്ഷിച്ചതിലധികം നേട്ടങ്ങള്‍

ധുനിക സൗദി അറേബ്യ അന്താരാഷ്ട്ര രംഗത്ത് കുതിക്കുകയാണ്. രാജ്യ വികസനത്തിന്റെ നാഴിക കല്ലായി മാറിയിരിക്കുകയാണ് വിഷന്‍ 2030 പദ്ധതി. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചപദ്ധതിയുടെ അഞ്ചാം വാര്‍ഷികത്തില്‍ രാജ്യം കൈവരിച്ചത് പ്രതീക്ഷിച്ചതിലധികം നേട്ടങ്ങങ്ങളാണ്.

ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക വൈവിദ്യവത്ക്കരണത്തിനും മുഖ്യ പ്രധാധാന്യം നല്‍കിയാണ് വിഷന്‍ 2030 വിഭാവന ചെയ്തിട്ടുളളത്. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനങ്ങള്‍, വിനോദ സഞ്ചാരം, തൊഴില്‍ തുടങ്ങി ദീര്‍ഘ വീക്ഷണത്തോടെ രാജ്യത്തിന്റെ ഭാവിക്ക് മുതല്‍കൂട്ടാകുന്ന പദ്ധതികളാണ് നടപ്പിലാക്കിയിട്ടുളളത്. തീര്‍ച്ചയായും ഭാവനയും ഇച്ഛാശക്തിയുമുളള ഭരണാധികാരികള്‍ക്കു മാത്രം നിര്‍വഹിക്കാന്‍ കഴിയുന്ന പദ്ധതികളാണ് രാജ്യത്തെ ഓരോ മന്ത്രാലയങ്ങളുടെ കീഴിലും മുന്നേറുന്നത്.

പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുന്നതിന് രാജ്യത്തെ പര്യാപ്തമാക്കുകയാണ് വിഷന്‍ 2030 പദ്ധതിയുടെ സുപ്രധാന ലക്ഷ്യങ്ങളിലൊന്ന്. ക്രൂഡ് ഓയില്‍ വരുമാനത്തെ മാത്രം ആശ്രയിച്ച് രാജ്യത്തിന്റെ ഭാവി കരുപ്പിടിപ്പിക്കാന്‍ കഴിയില്ല. നിലവിലെ സാഹചര്യം വന്‍ വളര്‍ച്ചയുടെ പാതയിലാണ്.

അരാംകോയുടെ ഷെയര്‍ രണ്ടു വര്‍ഷത്തിനകം വിദേശ നിക്ഷേപകര്‍ക്ക് വില്‍ക്കും. ഇതിനുളള പദ്ധതികള്‍ പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ഏറ്റവും വലിയ കമ്പനിയാണ് അരാംകോ. ഇതിന്റെ ഒരു ശതമാനം ഓഹരി വിദേശ നിക്ഷേപകര്‍ക്ക് വില്‍ക്കാനാണ് ആലോചിക്കുന്നതെന്നും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. രാജ്യത്തിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് ക്രൂഡ് ഓയിലില്‍ നിന്നാണ്. എന്നാല്‍ എണ്ണയിതര വരുമാനത്തിന്റെ വൈവിധ്യവത്ക്കരണം വിഷന്‍ 2030ന്റെ മുഖ്യ ലക്ഷ്യമാണെന്നും കിരീടാവകാശി വ്യക്തമാക്കി.

നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക, പുതിയ പദ്ധതികള്‍ നടപ്പിലാക്കുക, രാജ്യത്തെ ഉന്നതിയിലേക്ക് വളര്‍ത്തുകയും പൗരന്‍മാരുടെ ക്ഷേമം ഉയര്‍ത്തുന്നതിനും വിഷന്‍ 2030 പദ്ധതി സഹായിക്കും. സമയബന്ധിതമായി വികസന പദ്ധതികള്‍ നടപ്പിലാക്കി വരുകയാണ്. എന്നാല്‍ നിശ്ചിത സമയത്തിന് മുമ്പുതന്നെ പദ്ധതി ലക്ഷ്യം കാണുമെന്ന സൂചനയാണ് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയാല്‍ വ്യക്തമാകുന്നത്.

സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാണ് വികസന പദ്ധതികളും വിഷന്‍ 2030ഉും പൂര്‍ത്തിയാക്കുന്നത്. ഇതിനായി ശരീക് അഥവ പങ്കാളി എന്നപേരില്‍ പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇതിനായി മുപ്പത് വന്‍കിട സ്വകാര്യ കമ്പനികളുമായി ചര്‍ച്ച പുരോഗമിക്കുകയാണ്.

പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനെ ആന്താരാഷ്ട്ര രംഗത്തെ ഏറ്റവും വലിയ ഫണ്ടാക്കി ഉയര്‍ത്തും. ഇതിന്റെ ലാഭം പൊതു ബജറ്റിലേക്ക് ഉള്‍പ്പെടുത്തില്ല. അഞ്ചു വര്‍ഷത്തിനകം ഫണ്ടിനെ 200 ശതമാനം വളര്‍ച്ചയിലെത്തിക്കുകയാണ് ലക്ഷ്യം.

അതേസമയം, സൗദിയില്‍ വരുമാന നികുതി ഏര്‍പ്പെടുത്താന്‍ പദ്ധതിയില്ല. കൊവിഡിന്റെ പശ്ചാത്തലത്തില്‍ 15 ശതമാനമായി ഉയര്‍ത്തിയ മൂല്യവര്‍ധിത നികുതി അഞ്ചു വര്‍ഷത്തേക്ക് മാത്രമാണെന്നും കിരീടാവകാശി വ്യക്തമാക്കി.

വിഷന്‍ 2030 പ്രഖ്യാപിച്ച 2016ല്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 14 ശതമാനമായിരുന്നു. 2020 ആയപ്പോള്‍ തൊഴിലില്ലായ്മ നിരക്ക് 11 ശതമാനമായി കുറഞ്ഞു. ഇത് വലിയ നേട്ടമാണ്. മാത്രമല്ല രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഘട്ടംഘട്ടമായി കുറക്കാന്‍ വിഷന്‍ 2030 പദ്ധതി തയ്യാറാക്കിയ പരിഷ്‌കരണങ്ങള്‍ വിജയകരമാണ്. വിഷന്‍ 2030 പദ്ധതി പ്രകാരം മുപ്പത് ലക്ഷം പുതിയ തൊഴില്‍ അവസരങ്ങളുണ്ടാകുമെന്നും കിരീടാവകാശി വ്യക്തമാക്കി.

രാജ്യത്തിന്റെ വികാസവും ജനങ്ങളുടെ പുരോഗതിയും മാത്രമാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. ഇതിനായി എല്ലാവരുമായും നല്ല ബന്ധവും മികച്ച സൗഹൃദവുമാണ് രാജ്യം ആഗ്രഹിക്കുന്നത്.

രാജ്യത്തിന്റെ വിദേശ നയവും ഇതിനനുസൃതമാണ്. സൗദിയുടെ താല്‍പര്യങ്ങള്‍ മാത്രമാണ് രാജ്യത്തിന്റെ വിദേശ നയം. ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ല. അത്തരം സമീപനങ്ങള്‍ അംഗീകരിക്കുകയുമില്ല. രാജ്യത്തിന് ഭയപ്പെടാന്‍ ഒന്നുമില്ല. രാജ്യത്തിന്റെ നിഘണ്ടുവില്‍ അങ്ങിനെയൊന്നില്ല. ഇറാനുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇറാന്റെ നിലപാടുകളും സമീപനങ്ങളുമാണ് നല്ല ബന്ധം വഷളാക്കുന്നത്. പ്രശ്‌നങ്ങള്‍ അവസാനിച്ച് നല്ല ബന്ധത്തിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

സ്വദേശികളും വിദേശികളും അത്യാഹ്‌ളാദപൂര്‍വമാണ് കിരീടാവകാശിയുടെ കാഴ്ചപ്പാടുകളും ഭാവിയെ സംബന്ധിച്ച ദീര്‍ഘ വീക്ഷണങ്ങളും ശ്രവിച്ചത്. അഭിനന്ദനങ്ങളും ആശംസകളും അര്‍ഹിക്കുന്ന ഭരണ നേതൃത്വമാണ് സൗദി അറേബ്യയുടേതെന്ന് വ്യക്തമാക്കുന്നതാണ് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രഖ്യാപനം എന്ന കാര്യത്തില്‍ സംശയമില്ല.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top