
റിയാദ്: അബ്ദുല്‍ റഹീമിന്റെ മോചനത്തിന് ഗവര്‍ണറേറ്റിന്റെ പ്രതികരണം ലഭിച്ചതിനുശേഷം കേസ് പരിഗണിക്കാന്‍ മാറ്റിയെന്ന് റിയാദ് നിയമ സഹായ സമിതി അറിയിച്ചു. ഇതോടെ, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അബ്ദുല്‍ റഹീമിന്റെ ഉമ്മയും കുടുംബം വീണ്ടും നിരാശയില്‍. എട്ടാം തവണയും കേസ് മാറ്റിവെച്ചതില്‍ മോചന വാര്‍ത്ത പ്രതീക്ഷിച്ചിരുന്ന മലയാളി സമൂഹവും നിരാശയിലാണ്.

സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ പബഌക് റൈറ്റ് പ്രകാരം വിചാരണ നേരിടുകയാണ് കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീം. ഫെബ്രുവരി 3ന് കേസ് പരിഗണിച്ച റിയാദ് ക്രിമിനല്‍ കോടതി കേസ് സൂക്ഷ്മ പരിശോധന നടത്തുന്നതിന് ഡിവിഷന്‍ ബഞ്ച് പരിഗണിക്കണം എന്ന് നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് റിയാദ് ക്രിമിനല്‍ കോടതിയിലെ ഡിവിഷന്‍ ബഞ്ച് ഇന്ന് ആദ്യമായി റഹീമിന്റെ മോചനം സംബന്ധിച്ച് കേസ് പരിഗണിച്ചത്. എന്നാല്‍

അബ്ദുല്‍ റഹീമും പ്രോസിക്യൂഷനും സമര്‍പ്പിച്ച രേഖകളും മൊഴികളും കൂടുതല്‍ വിശകലനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാറ്റിവെച്ചത്.
കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന റഹീമിന് 34 കോടി ദിയാധനം സ്വീകരിച്ച് മരിച്ച ബാലന്‍ അനസ് അല്‍ ശഹ്‌രിയുടെ കുടുംബം മാപ്പ് നല്‍കിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. കുടുംബം മാപ്പ് നല്‍കിയത് പരിഗണിച്ച് ജൂലൈ രണ്ടിന് കോടതി വധശിക്ഷ റദ്ദാക്കി. പബ്ലിക് റൈറ്റ്‌സ് അനുസരിച്ചുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ കോടതിയില്‍ പുരോഗമിക്കുന്നത്.

ഇത് അനുസരിച്ച് ഒക്ടോബര്‍ 21 മോചന ഹര്‍ജി പരിഗണിച്ച ബഞ്ച്, വധശിക്ഷ റദ്ദാക്കിയ ബഞ്ച് തന്നെ കേസില്‍ വിധി പറയണമെന്ന് ചൂണ്ടിക്കാട്ടി കേസ് മാറ്റിവെച്ചിരുന്നു. നവംബര്‍ 17ന് ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്റെ സത്യവാങ്മൂലം വിശദമായി പഠിക്കണമെന്ന് പറഞ്ഞ് കേസ് മാറ്റി. ഡിസംബര്‍ എട്ടിന് പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ട കോടതി വിധി പറയാന്‍ കേസ് ഡിസംബര്‍ പന്ത്രണ്ടിലേക്ക് മാറ്റിയെങ്കിലും അന്നും വിധിയുണ്ടായില്ല. സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണിതെന്നായിരുന്നു റഹിം നിയമസഹായ സമിതി അറിയിച്ചത്.

2006ല്‍ ഡ്രൈവറായി ജോലി ലഭിച്ച് ഒരു മാസം തികയും മുന്‍പാണ് കൊലപാതകകേസില്‍ അകപ്പെട്ട് അബ്ദുറഹീം ജയിലാകുന്നത്. വധശിക്ഷ റദ്ദാക്കിയശേഷം ഉമ്മയും സഹോദരനും അമ്മാവനും റിയാദ് ജയിലിലെത്തി റഹിമിനെ നേരില്‍ കണ്ടിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.