Sauditimesonline

trichur
തൃശൂര്‍ സമ്മിറ്റ് നാളെ: പിന്നണി ഗായകന്‍ ജാസിം ജമാല്‍ റിയാദില്‍; അഡ്വ. ഒജെ ജനീഷ് മുഖ്യാതിഥി

സൗദി എയര്‍ലൈന്‍സ് കോഴിക്കോട് സര്‍വ്വീസ് വീണ്ടും; സ്വാഗതം ചെയ്തു സൗദി കെഎംസിസി

റിയാദ്: ഡിസംബര്‍ ആദ്യവാരം ‘സൗദിയ’ വീണ്ടും കോഴിക്കോട് സര്‍വ്വീസ് പുനരാരംഭിക്കുമെന്ന വാര്‍ത്ത സൗദിയിലെ പ്രവാസികള്‍ക്ക് സന്തോഷം പകരുന്നതാണെന്ന് കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി. സൗദിയിലെ പ്രവാസികളുടെ യാത്രാദുരിതം മനസ്സിലാക്കിയ കോഴിക്കോട് എയര്‍ പോര്‍ട്ട് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ ശ്രമം അഭിനന്ദനീയമാണെന്ന് നാഷണല്‍ കമ്മിറ്റി നേതാക്കളായ കെ പി മുഹമ്മദ്കുട്ടി, കുഞ്ഞിമോന്‍ കാക്കിയ, അഷ്‌റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദര്‍ ചെങ്കള എന്നിവര്‍ പറഞ്ഞു.

സൗദി കെഎംസിസി ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ് സൗദി എയര്‍ലൈന്‍സ് സര്‍വ്വീസ്. എയര്‍ ഇന്ത്യ എക്സ്സ്പ്രസ്സിന്റെ വിമാന ദുരന്തത്തെ തുടര്‍ന്ന് 2020 ആഗസ്റ്റിലാണ് സൗദിയ ഉള്‍പ്പടെയുള്ള വലിയ വിമാനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. വിമാന ദുരന്തത്തിന് കാരണം വിമാനത്താവളത്തിന്റെ അപര്യാപ്തതയോ റണ്‍വേയുടെ നീളക്കുറവോ അല്ലെന്ന് അന്ന് തന്നെ അന്വേഷണത്തിലൂടെ തെളിഞ്ഞെങ്കിലും വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്കാന്‍ വ്യോമയാന മന്ത്രാലയം തയ്യാറായിരുന്നില്ല. നിലവില്‍ കോഴിക്കോട് നിന്ന് റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്, ഫ്‌ളൈ നാസ്, ഇന്‍ഡിഗോ തുടങ്ങിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും പലപ്പോഴും ഈ സെക്ടറുകളില്‍ ടിക്കറ്റ് ലഭിക്കാറില്ല.

വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സൗദി തലസ്ഥാന നഗരമായ റിയാദിലേക്ക് മിക്ക ദിവസങ്ങളിലും സീറ്റുകള്‍ ലഭ്യമല്ല. സൗദിയ വരുന്നതോടെ ഉംറ യാത്രക്കാരുള്‍പ്പടെയുള്ളവര്‍ക്ക് ഏറെക്കുറെ യാത്രാദുരിതത്തിന് അറുതിയാകുമെന്ന് കെഎംസിസി നേതാക്കള്‍ പറഞ്ഞു. നേരിട്ടുള്ള വിമാന സര്‍വീസ് ലഭിക്കാത്തത് മൂലം ഉംറ തീര്‍ത്ഥാടകര്‍ പലപ്പോഴും കണക്ഷന്‍ ഫ്‌ളൈറ്റുകളെയാണ് ആശ്രയിക്കുന്നത്. പ്രവാസികളുടെ മനസ്സറിഞ്ഞു പ്രവര്‍ത്തിച്ച ഇ ടി മുഹമ്മദ് ബഷീര്‍ എം പിക്കും അനുകൂലമായി പ്രതികരിച്ച സൗദി എയര്‍ലൈന്‍സ് അധികൃതര്‍ക്കും കെഎംസിസി നാഷണല്‍ കമ്മിറ്റി നന്ദി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top