റിയാദ്: സൗദിയില്‍ ഒന്നര വര്‍ഷത്തിനിടെ 30.30 ലക്ഷം നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം. ഇതില്‍ 7.50 ലക്ഷം നിയമ ലംഘകരെ നാടുകടത്തിയതായും മന്ത്രാലയം അറിയിച്ചു. 2017 നവംബര്‍ 15 മുതല്‍ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് നിയമ ലംഘകര്‍ പിടിയിലായത്. താമസാനുമതി രേഖയായ ഇഖാമ, തൊഴില്‍ നിയമം എന്നിവ ലംഘിച്ചവരാണ് പിടിയിലായത്. 23.61 ലക്ഷം പേര്‍ ഇഖാമ നിയമ ലംഘകരും 4.66 ലക്ഷം തൊഴില്‍ നിയമ ലംഘകരുമാണ്. അതിര്‍ത്തിവഴി 2,03,218 പേര്‍ നുഴഞ്ഞുകയറിയവരും പിടിയിലായവരില്‍ ഉള്‍പ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
നുഴഞ്ഞുകയറിയവരില്‍ 49 ശതമാനം യെമനികളും 48 ശതമാനം എത്യോപ്യക്കാരും മൂന്നു ശതമാനം മറ്റു രാജ്യങ്ങളിലെ പൗരന്‍മാരുമാണ്. നിയമ ലംഘകര്‍ക്ക് താമസം, യാത്രാ സൗകര്യം, ജോലി എന്നിവ നല്‍കിയ കുറ്റങ്ങള്‍ക്ക് 3,723 വിദേശികളെ നാടുകടത്തി. നിയമ ലംഘകരെ സഹായിച്ചതിന് 1,237 സ്വദേശികളും പിടിയിലായതായി മന്ത്രാലയം വ്യക്തമാക്കി.
‘നിയമ ലംഘകരില്ലാത്ത രാജ്യം’ ദേശീയ കാമ്പയിന്‍ കാലയളവില്‍ നിയമ ലംഘകര്‍ക്ക് പിഴയും ശിക്ഷയുമില്ലാതെ രാജ്യം വിടാന്‍ അനുമതി നല്‍കിയിരുന്നു. ഏഴ് മാസം നീണ്ടു നിന്ന പൊതുമാപ്പിന് ശേഷം രാജ്യത്തെ 13 പ്രവിശ്യകളില്‍ നടന്ന പരിശോധനയിലാണ് ഇത്രയും നിയമ ലംഘകര്‍ പിടിയിലായത്.