Sauditimesonline

dirityya dates
ദിരിയ്യയില്‍ ഈത്തപ്പഴ മേള

റഹീം കേസ് ഏഴാം തവണയും മാറ്റി; കേസ് പരിഗണിച്ചത് ഡിവിഷന്‍ ബഞ്ച്

റിയാദ്: സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ പബഌക് റൈറ്റ് പ്രകാരം വിചാരണ നേരിടുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് ഏഴാം തവണയും മാറ്റി. ജനുവരി 15ന് കേസ് പരിഗണിച്ച റിയാദ് ക്രിമിനല്‍ കോടതി ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനക്കു വിടുകയായിരുന്നു. സൂക്ഷ്മ പരിശോധനയും കൂടുതല്‍ പഠനവും ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത്. ഇന്ന് ഡിവിഷന്‍ ബഞ്ച് കേസ് പരിഗണിച്ചെങ്കിലും അന്തിമ വിധി പുറപ്പെടുവിക്കാതെ മാറ്റിവെക്കുകയായിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന തീയതി കക്ഷികളെ പിന്നീട് അറിയിക്കും.

അബ്ദുല്‍ റഹീമിനു വേണ്ടി പ്രമുഖ ക്രിമിനല്‍ അഭിഭാഷക അഡ്വ. റെന അല്‍ ദഹ്ബാന്‍ ആണ് ഹാജരാകുന്നത്. സൗദി ബാലന്‍ അനസ് അല്‍ ശാഹിരി കൊല്ലപ്പെട്ട കേസ് വിശദമായി പഠിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിയാദ് ക്രിമിനല്‍ കോടതി മോചന ഹര്‍ജിയില്‍ വിധിപറയുന്നത് കഴിഞ്ഞ തവണയും മാറ്റിയത്.

കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന റഹീമിന് 34 കോടി ദിയാധനം കൈപ്പറ്റി കുടുംബം മാപ്പ് നല്‍കിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. കുടുംബം മാപ്പ് നല്‍കിയത് കണക്കിലെടുത്ത് ജൂലൈ രണ്ടിന് കോടതി വധശിക്ഷ റദ്ദാക്കി. പബ്ലിക് റൈറ്റ്‌സ് അനുസരിച്ചുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇത് അനുസരിച്ച് ഒക്ടോബര്‍ 21 മോചന ഹര്‍ജി പരിഗണിച്ച ബഞ്ച്, വധശിക്ഷ റദ്ദാക്കിയ ബഞ്ച് തന്നെ കേസില്‍ വിധി പറയണമെന്ന് ചൂണ്ടിക്കാട്ടി കേസ് മാറ്റി.

നവംബര്‍ 17ന് ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്റെ സത്യവാങ്മൂലം വിശദമായി പഠിക്കണമെന്ന് പറഞ്ഞാണ് കേസ് മാറ്റിയത്. ഡിസംബര്‍ എട്ടിന് പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ട കോടതി വിധി പറയാന്‍ കേസ് ഡിസംബര്‍ പന്ത്രണ്ടിലേക്ക് മാറ്റിയെങ്കിലും അന്നും വിധിയുണ്ടായില്ല. സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണിതെന്നായിരുന്നു റഹിം നിയമസഹായ സമിതി അറിയിച്ചത്.

2006ല്‍ ഡ്രൈവറായി ജോലി ലഭിച്ച് ഒരു മാസം തികയും മുന്‍പാണ് കൊലപാതകകേസില്‍ അകപ്പെട്ട് അബ്ദുറഹീം ജയിലാകുന്നത്. വധശിക്ഷ റദ്ദാക്കിയശേഷം ഉമ്മയും സഹോദരനും അമ്മാവനും റിയാദ് ജയിലിലെത്തി റഹിമിനെ നേരില്‍ കണ്ടിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top