Sauditimesonline

watches

ചാര്‍ട്ടേഡ് വിമാനം: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് നടത്തണം

റിയാദ്: കേന്ദ്ര സര്‍ക്കാര്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസിന് അനുമതി നല്‍കിയ സാഹചരത്തില്‍ കേരള സര്‍ക്കാര്‍ പ്രത്യേക വിമാന സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യം ഉയരുന്നു. ചാര്‍ട്ടേഡ് സര്‍വീസ് സ്വകാര്യ ഏജന്‍സികള്‍ ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പ്രവാസികളുടെ ആശങ്ക.

ഗള്‍ഫ് നാടുകളില്‍ നിന്നു ഏറ്റവും കൂടുതല്‍ യാത്രക്കാരുളളത് കേരളാ സെക്ടറിലേക്കാണ്. വന്ദേ ഭാരത് മിഷന്‍ പദ്ധതി പ്രകാരം സൗദിയില്‍ രജിസ്റ്റര്‍ ചെയ്ത 60,000 പേരില്‍ മുപ്പതിനായിരത്തിലധികം മലയാളികളാണെന്ന് അംബാസഡര്‍ ഡോ. ഔസാഫ് സഈദ് നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക് ഡൗണ്‍ പ്രാബല്യത്തില്‍ വന്നതോടെ സ്വകാര്യ ഏജന്‍സികള്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസിന് ശ്രമം നടത്തിയിരുന്നു. പലരും രജിസ്‌ട്രേഷനും നടത്തി. അതുകൊണ്ടുതന്നെ കേരള സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ഓവര്‍സീസ് ഡവലപ്‌മെന്റ് എംപ്ലോയീസ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് (ഒഡെപെക്) ലിമിറ്റഡും നോര്‍ക്ക റൂട്‌സും ചേര്‍ന്ന് കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്തണമെന്നാണ് പ്രവാസികളുടെ ആവശ്യം.

ജോലിയില്ലാതെ ദുരിതത്തിലായ നിരവധിയാളുകളാണ് ഗള്‍ഫ് മേഖലയിലുളളത്. പലര്‍ക്കും മാസങ്ങളായി ശമ്പളമില്ല. കടുത്ത മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് ഹൃദയസ്തംഭനവും മരണവും മലയാളികള്‍ക്കിടയില്‍ വര്‍ധിച്ചുവരുകയാണ്. ഈ സാഹചര്യത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നാണ് പ്രവാസി സമൂഹം ആവശ്യപ്പെടുന്നത്. കേരള സര്‍ക്കാര്‍ 1977ല്‍ സ്ഥാപിച്ചതാണ് ഒഡെപെക്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട് അസോസിയേഷന്‍ (അയാട്ട) അംഗീകാരവുമുണ്ട്. അതുകൊണ്ടുതന്നെ സാങ്കേതിക പ്രശ്‌നങ്ങളില്ലാതെ ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്താന്‍ കഴിയുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top