Sauditimesonline

iran foreign minister abbas
നയതന്ത്ര വഴി തുറക്കുന്നു; ഇറാന്‍ വിദേശകാര്യ മന്ത്രി പാകിസ്ഥാനില്‍

മരുഭൂമിയില്‍ സൗദിയുടെ കുതിപ്പിനൊപ്പം പ്രവാസം; നാലര പതിറ്റാണ്ടിന് ശേഷം ഹമീദ് മടങ്ങി

റിയാദ്: നാലരപ്പതിറ്റാണ്ട് സൗദിയുടെ കുതിപ്പും പരിവര്‍ത്തനവും ആധുനിക ലോകത്തെ വിപ്ലവകരമായ മുന്നേറ്റങ്ങളും നേരില്‍ കണ്ട അപൂര്‍വ്വം പ്രവാസി മലയാളികളിലൊരാളാണ് രാജു ഇക്ക എന്ന പേരില്‍ അറിയപ്പെടുന്ന ഹമീദ് സെയ്ദ് മുഹമ്മദ്. കിംഗ് ഖാലിദ്, കിംഗ് ഫഹദ്, കിംഗ് അബ്ദുല്ല, കിംഗ് സല്‍മാന്‍ തുടങ്ങി നാല് ഭരണാധികാരികളുടെയും പരിഷ്‌കാരങ്ങള്‍ക്ക് സാക്ഷിയാണ് രാജു ഇക്ക. പ്രവാസത്തിന്റെ തുടിപ്പില്‍ അതിജീവിനം സ്വാര്‍ത്ഥകമാക്കിയ സന്തോഷത്തില്‍ കോട്ടയം താഴത്തങ്ങാടി അറുപുഴ പാലപ്പറമ്പില്‍ ഹമീദ് സെയ്ദ് മുഹമ്മദ് നാട്ടിലേയ്ക്കു മടങ്ങി.

1981 ജൂണ്‍ 1ന് തൊഴില്‍ വിസയിലാണ് റിയാദ് ഓള്‍ഡ് എയര്‍പോര്‍ട്ടില്‍ രാജു ഇക്ക വിമാനമിറങ്ങിയത്. റമദാന്‍ വ്രതാനുഷ്ഠാനം ആരംഭിച്ച ദിവസം കൂടിയായിരുന്നു അതെന്ന് ഓര്‍ക്കുന്നു. ഇന്ന് കാണുന്ന കൂറ്റന്‍ കെട്ടിട സമുച്ചയങ്ങളും ആറുവരി പാതകളും റസ്‌റ്റോറന്റുകളും ഇല്ലാത്ത മരുഭൂ പ്രദേശമായിരുന്നു റിയാദ് നഗരം. പരിമിതമായ വാഹനങ്ങളാണ് നിരത്തുകളില്‍ കണ്ടയിരുന്നത്. ഇച്ഛാശക്തി സൗദിയുടെ മുഖച്ഛായ മാറ്റാന്‍ സഹായിച്ചു. മെട്രോയും തീയറ്ററുകളും റിയാദ് സീസണ്‍ ആഘോഷങ്ങളും വിസ്മയിപ്പിക്കുന്ന കാഴചകള്‍ക്കു സാക്ഷിയായാണ് രാജു ഇക്ക സൗദിയോട് വിടപറയുന്നത്.

ജര്‍മ്മന്‍ നിര്‍മ്മിത ഗൃഹോപകരണ ബ്രാന്റായ ബ്രൗണിന്റെ മൊത്ത വ്യാപാരികളായിരുന്ന ബഹശ്വേന്‍ കമ്പനി ജീവനക്കാരനായാണ് റിയാദിലെത്തിയത്. 22 വര്‍ഷം അവിടെ ജോലി ചെയ്തു. 23 വര്‍ഷം സാലിഹ് ബിന്‍ ശിഹോന്‍ എസ്റ്റാബ്ലിഷ്‌മെന്റിലായിരുന്നു ജോലി. കൃത്യനിഷ്ഠയും ജോലിയിലെ ആത്മാര്‍ത്ഥതയും മാനേജ്‌മെന്റിന്റെ പ്രശംസക്ക് കാരണമായി. ഇതാണ് നാലരപ്പതിറ്റാണ്ട് പ്രവാസം തുടരാന്‍ പ്രചോദനമായത്.

ഹമീദ് സെയ്ദ് മുഹമ്മദ് – 1981ലെ ചിത്രം

ഭാര്യ നസീമ നേരത്തെ റിയാദിലുണ്ടായിരുന്നു. മകന്‍ മുനീര്‍ അമാനുള്ള റിയാദിലുണ്ട്. നാട്ടിലേയ്ക്കു മടങ്ങിയ രാജു ഇക്കാക്ക് സുഹൃത്തുക്കളായ ഷാജി പുന്നപ്ര, മുഹമ്മദ് മൂസ, അബ്ദുള്‍ അസീസ്, എന്നിവര്‍ യാത്രയയപ്പ് നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top