
നസ്‌റുദ്ദീന്‍ വി ജെ
റിയാദ്: ഗള്‍ഫ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് മുഖ്യ പരിഗണന നല്‍കുമെന്ന് ജി സി സി ഉച്ചകോടി അഭിപ്രായപ്പെട്ടു. റിയാദില്‍ ഡിസംബര്‍ 10ന് വൈകുന്നേരം 4ന് ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലാണ് ഉച്ചകോടി ആരംഭിച്ചത്. ജിസിസി രാജ്യങ്ങളിലെ പൗരന്മാരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും നിറവേറ്റുന്നതിനാണ് ഉച്ചകോടി പ്രഥമ പരിഗണന നല്‍കുന്നതെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. ഗള്‍ഫ് മേഖലയിലെ പ്രതിസന്ധികളെ അതിജയിക്കാന്‍ ജി സി സി സ്ഥാപിതമായതുമുതല്‍ കഴിഞ്ഞിട്ടുണ്ട്. സുരക്ഷയും സ്ഥിരതയും ദുര്‍ബലപ്പെടുത്തുന്നതിനു ഭീകരതയെ പിന്തുണയ്ക്കുന്ന ഇറാന്‍ ഭരണകൂടം ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അതുകൊണ്ടുതന്നെ വെല്ലുവിളികളെ നേരിടണം. ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുകയും വേണമെന്ന് രാജാവ് പറഞ്ഞു.
അയല്‍ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ ഇടപെടല്‍ തടയണം. ഇതിന് അന്താരാഷ്ട്ര സമൂഹവുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. ഇറാന്റെ ആണവ പദ്ധതിയും ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കുന്നതിനുളള പരിപാടികളും ഗൗരവമായി കൈകാര്യം ചെയ്യുമെന്നും രാജാവ് വ്യക്തമാക്കി. ഊര്‍ജ്ജ സ്രോതസ്സുകള്‍, ജലപാതകളുടെ സുരക്ഷ, സമുദ്ര ഗതാഗതമേഖലയിലെ സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുമെന്നും രാജാവ് പറഞ്ഞു.
യമനില്‍ രാഷ്ട്രീയ പരിഹാരമാണ് ആവശ്യം. റിയാദ് കരാറിന്റെ അടിസ്ഥാനത്തില്‍ യമനില്‍ സമാധാനത്തിനുളള ശ്രമങ്ങളെ വിലമതിക്കുന്നതായും രാജാവ് ഉച്ചകോടിയില്‍ നടത്തിയ അധ്യക്ഷ പ്രസംഗത്തില്‍ വ്യക്തമാക്കി.

ആറു ഗള്‍ഫ് രാഷ്ട്രങ്ങളിലെയും പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. സൗദി പ്രതിനിധി സംഘത്തില്‍ പ്രതിരോധ മന്ത്രിയും ഉപപ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍, കാബിനറ്റ് മന്ത്രി പ്രിന്‍സ് തുര്‍ക്കി ബിന്‍ ഫഹദ്, ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്്വുല്‍ അസീസ് ബിന്‍ സൗദ്, വിദേശകാര്യ മന്ത്രി പ്രിന്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍, ഡോ. മുസാഅദ് ബിന്‍ മുഹമ്മദ് അല്‍ ഐബാന്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.