Sauditimesonline

jubair
നട്ടെല്ലു തകര്‍ന്നു; നാലര ലക്ഷം ബാധ്യതയും: കാത്തിരിപ്പിനൊടുവില്‍ ഇന്ത്യക്കാരന്‍ നാടണഞ്ഞു

പ്രണയവും വിരഹവും വിപ്ലവവും പാലാഴിയൊരുക്കാന്‍ ഗസല്‍ ഗായകന്‍ അലോഷി റിയാദില്‍

റിയാദ്: ഗസല്‍ ചാരുതയുടെ പാലാഴിയൊരുക്കാന്‍ കേളിയുടെ ‘വസന്തം-3’ 28ന് അരങ്ങേറും. ഇതിനായി റിയാദിലെത്തിയ ഗസല്‍ ഗായകനും പിന്നണി ഗായഗനുമായ അലോഷി ആദംസിന് കിംഗ് ഖാലിദ് എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം. കേളി രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബ കൂവോട് അലോഷിയെ ബൊക്കെ നല്‍കി സ്വീകരിച്ചു. കേളി സൈബര്‍ വിംഗ് കണ്‍വീനര്‍ ബിജു തായമ്പത്ത്, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ മധു എടപ്പുറത്ത് എന്നുവരും സന്നിഹിതരായിരുന്നു.

കേളി കലാസാംസ്‌കാരിക വേദിയുടെ ‘വസന്തം സീസണ്‍-3’ ആഘോഷങ്ങളുടെ ഭാഗമായാണ് അലോഷിയും സംഘവും റിയാദില്‍ എത്തിയത്. ആദ്യമായി സൗദി അറേബ്യയില്‍ എത്തുന്ന അലോഷി 28ന് കേളിയുടെ ‘വസന്തം-3’ വേദിയില്‍ ഗസല്‍ സന്ധ്യ ഒരുക്കും. അലോഷിക്കൊപ്പം തബലിസ്റ്റ് ഷിജിന്‍ തലശ്ശേരി, ഹാര്‍മോണിസ്റ്റ് അനു പയ്യന്നൂര്‍ എന്നിവരും എത്തിയിട്ടുണ്ട്. റിയാദില്‍ നിന്നുള്ള ഷാനവാസ് ഷാനു (ഗിത്താര്‍) മുഹമ്മദ് റോഷന്‍ (കീബോര്‍ഡ്) എന്നിവരും അലോഷിയോടൊപ്പം ഗസല്‍ വിരുന്നില്‍ അണിചേരും.

ഗൃഹാതുരത്വം പുതപ്പിച്ച് കേള്‍വിക്കാരുടെ ഹൃദയത്തിലേക്ക് ഊളിയിട്ട് പ്രണയവും വിരഹവും വിപ്ലവവും ഇഴചേര്‍ത്ത് അലോഷിയുടെ ഗാനങ്ങളുടെ സ്വീകാര്യത കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും വിദേശത്തും ഗള്‍ഫ് മേഖലയിലേക്കും വ്യാപിക്കുകയാണ്. രണ്ട് സിനിമകളില്‍ പാടിയിട്ടുള്ള അലോഷി മികച്ച പിന്നണിഗായകന്‍ കൂടിയാണ്. ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ചിട്ടുള്ള അലോഷി ഗാസയിലെ പൊലിഞ്ഞു പോയ കുഞ്ഞുങ്ങളുടെ സ്മരണാര്‍ത്ഥം ഈയിടെ ജനിച്ച രണ്ടാമത്തെ കുഞ്ഞിന്ന് ‘ഗാസ’ എന്നാണ് പേര് നല്‍കി ശ്രദ്ധനേടിയിരുന്നു. കേളിയുടെ ക്ഷണപ്രകാരം എത്തിയിട്ടുള്ള അലോഷിക്ക് സൗദിയിലെ ആദ്യ പരിപാടി സഹോദര സംഘടനയായ ദമാം നോവോദയയുടേതാണ്. 27ന് രാത്രി നടക്കുന്ന പരിപാടിക്കായി രാവിലെ ദമാമിലേക്ക് തിരിക്കും. 28ലെ വസന്തം-3ന് ശേഷം ശനിയാഴ്ച കേരളത്തിലേക്ക് മടങ്ങും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top