
റിയാദ്: മുപ്പത് വര്‍ഷം മുമ്പ് അടച്ച സൗദ് – ഇറാഖ് അതിര്‍ത്തി തുറന്നു. ഇതോടെ സൗദിയുടെ വടക്കന്‍ അതിര്‍ത്തി പ്രദേശമായ അറാര്‍ വഴി റോഡ് ഗതാഗതം പുനരാരംഭിച്ചു. സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശത്തെ തുടര്‍ന്ന് അടച്ച അതിര്‍ത്തിയാണ് തുറന്നുകൊടുത്തത്.
1990ല്‍ സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം വിച്‌ഛേദിച്ചു. ഇതോടെയാണ് അറാര്‍ ജദീദത് അതിര്‍ത്തി അടച്ചത്. ഇറാനുമായി 1500റിലധികം കിലോ മീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന ഇറാഖുമായി റോഡ് ഗതാഗതം പുനരാരംഭിക്കുന്നത് സൗദി അറേബ്യക്ക് തന്ത്ര പ്രധാനമാണ്. സൗദി-ഇറാഖ് വ്യാപാര, വാണിജ്യ ബന്ധം സുദൃഡമാക്കുന്നതിനും അതിര്‍ത്തി തുറന്നത് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതിര്‍ത്തി തുറക്കുന്ന ചടങ്ങില്‍ സൗദിയുടെ ഇറാഖ് അംബാസിഡര്‍ അബ്ദുല്‍ അസീസ് അല്‍ ഷമ്മരി, വടക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഖാലിദ് അല്‍ സൗദ്, ഇറാഖ് ആഭ്യന്തര മന്ത്രി ഉസ്മാന്‍ അല്‍ ഗനമി എന്നിവര്‍ പങ്കെടുത്തു. അഞ്ചു വര്‍ഷം മുമ്പ് സൗദി അറേബ്യ ഇറാഖില്‍ എംബസി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
അതിര്‍ത്തി തുറന്നതോടെ നിരവധി ചരക്കു ലോറികള്‍ ഇരു രാജ്യങ്ങളിലേക്കും കടന്നു പോയി. അറാര്‍ ഇറാഖ് റോഡ് സജീവമായതോടെ ഇവിടങ്ങളിലെ ചെറുകിട വ്യാപാര മേഖല ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
