
മാര്‍ച്ച് 2 ഇനിമുതല്‍ സൗദി അറേബ്യയില്‍ ആരോഗ്യ രക്ത സാക്ഷി ദിനമാണ്. 2020 മാര്‍ച്ച് രണ്ടിനാണ് രാജ്യത്ത് ആദ്യം കൊവിഡ് വൈറസ് കണ്ടെത്തിയത്. ഇറാനില്‍ നിന്ന് ബഹ്‌റൈന്‍ വഴി എത്തിയ സൗദി പൗരനായിരുന്നു വൈറസ് ബാധ. കിംഗ് ഫഹദ് കോസ്‌വേ വഴി റോഡ്മാര്‍ഗം സൗദിയില്‍ പ്രവേശിക്കുമ്പോള്‍ ഇറാന്‍ സന്ദര്‍ശിച്ച വിവരം ഇയാള്‍ വെളിപ്പെടുത്തിയിരുന്നില്ല. പശ്ചിമേഷ്യയില്‍ കൊവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ രൂക്ഷമായി അനുഭവപ്പെട്ടത് ഇറാനിലായിരുന്നു. അതുകൊണ്ടുതന്നെ ഇവിടെ നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈനും നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇറാന്‍ സന്ദര്‍ശനം മറച്ചുവെച്ചതോടെ വൈറസ് ലക്ഷണം പ്രകടമായതിന് ശേഷം മാത്രമാണ് ഇയാളെ ആശുപത്രിയിലെ ഐസൊലേഷന്‍ റൂമിലേക്ക് മാറ്റിയത്. ഇതിനിടെ നേരിട്ട് ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തുകയും ക്വാറന്റൈനിലാക്കുകയും ചെയ്തിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫിലാണ് സൗദിയില്‍ ആദ്യ കൊവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്തത്.

‘ആരോഗ്യ രക്തസാക്ഷികള്‍’ വഹിച്ച സേവനങ്ങളുടെ പ്രാധാന്യം ഏറെ വലുതാണ്. അവരുടെ മഹനീയമായ സേവന സന്നദ്ധതയുടെ ഓര്‍മ നിലനിര്‍ത്തുന്നതിനണ് മാര്‍ച്ച് രണ്ട് ‘ആരോഗ്യ രക്തസാക്ഷി’ ദിനമായി ആചരിക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്.
കൊവിഡ് ബാധിച്ച് സൗദിയില്‍ 186 ആരോഗ്യ പ്രവര്‍ത്തകരാണ് 2021 ഫെബ്രുവരി വരെ മരിച്ചത്. ആരോഗ്യ മന്ത്രാലയത്തിലെ ആശുപത്രികളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കാണിത്. ഇതില്‍ 35 സ്വദേശികളില്‍ 27 പേര്‍ പുരുഷന്മാരും എട്ടു പേര്‍ വനിതകളുമാണ്. സൗദി ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്ത ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ 16 ഇന്ത്യക്കാരും മരിച്ചു. 34 ഈജിപ്തുകാരും 29 ഫിലിപ്പിനോകളും 25 ബംഗ്ലാദേശുകാരും 15 സുഡാനികളും 11 സിറിയക്കാരും എട്ടു പാക്കിസ്ഥാനികളും മൂന്നു ജോര്‍ദാനികളും മൂന്നു യെമനികളും രണ്ടു തുര്‍ക്കികളും രണ്ടു അമേരിക്കക്കാരും ഒരു ഫസ്തീനിയും ഒരു സുഡാനിയും കൊവിഡ് ബാധിച്ച് മരിച്ചവരില്‍ ഉള്‍പ്പെടും.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം പ്രതിദിനം 5000 കൊവിഡ് പൊസിറ്റീവ് കേസുകളാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ജനുവരിയോടെ അത് 85 ആയി ചുരുങ്ങി. എന്നാല്‍ അന്താരാഷ്ട്ര വിമാന യാത്ര ഉള്‍പ്പെടെ അതിര്‍ത്തി തുറക്കുകയും കൊവിഡ് പ്രൊടോകോളില്‍ ഇളവ് അനുവദിക്കുകയും ചെയ്തതോടെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 300 ആയി ഉയര്‍ന്നു, ഇതോടെ വീണ്ടും നിയന്ത്രണങ്ങള്‍ ബാധകമാക്കി.
ലോകത്ത് ഏറ്റവും മികച്ച കൊവഡ് പ്രതിരോധ, ആരോഗ്യ ചികിത്സാ സംവിധാനങ്ങളാണ് സൗദി ഭരണകൂടം സ്വദേശികള്‍ക്കും വിദേശികള്‍ക്കും നല്‍കുന്നത്. പ്രതിരോധ കുത്തിവെയ്പിന്റെ കാര്യത്തിലും രാജ്യം ഏറെ മുന്നോട്ടുപോയി. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 10 ലക്ഷത്തിലധികം ജനങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്തു.
സൗദി അറേബ്യയിലെ ഫാര്‍മസികളില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കാനും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവെയ്പ് രാജ്യവ്യാപകമായി വേഗം നടപ്പിലാക്കുന്നതിനാണ് സൗജന്യ വാക്‌സിന്‍ വിതരണം. ഡിസംബര്‍ 17 മുതലാണ് സൗദിയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. 13 പ്രവിശ്യകളിലായി 100ലധികം കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്.
18 വയസു കഴിഞ്ഞവര്‍ക്കു സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകരിച്ച വാക്‌സിനുകള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ രാജ്യത്തുടനീളം വ്യാപിപ്പിക്കാനുള്ള പദ്ധതിക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഫാര്‍മസികളുടെ സഹകരണത്തോടെ വാക്‌സിന്‍ സൗജന്യമായി വിതരണം നടത്താന്‍ പദ്ധതി തയ്യാറാക്കിയിട്ടുളളത്.
റിയാദ്, മക്ക, മദീന, അബഹ എന്നിവിടങ്ങളില്‍ െ്രെഡവ് ത്രൂ വാക്‌സിന്‍ സെന്ററുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെഹാതി ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പരമാവധി ജനങ്ങളില്‍ കൊവിഡ് വാക്‌സിന്‍ എത്തിക്കുക. അങ്ങനെ രാജ്യത്തെ എത്രിയും വേഗം സാധാരണ നിലയിലേക്ക് എത്തിക്കുക. ഇതിനുമുളള കഠിന ശ്രമത്തിലാണ് ഭരണകൂടും. അതിനോട് പരമാവധി സഹകരിക്കുമ്പോഴാണ് രാജ്യത്തെ ഓരോ പൗരന്‍മാരും സമൂഹത്തോടുളള ഉത്തരവാദിത്തത്തില്‍ പങ്കാളികളാവുകയുളളൂ!
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
