Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

അപരര്‍ക്കുവേണ്ടി ശബ്ദിക്കുന്നവരെ തെരഞ്ഞെടുക്കണം: ജിഎസ് പ്രദീപ്

റിയാദ്: ജനങ്ങള്‍ക്കുവേണ്ടി ഇനി തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കുന്നതെന്നു ഡോ. ജിഎസ് പ്രദീപ്. അതുകൊണ്ടുതന്നെ ഒരോരുത്തരും വിവേകപൂര്‍വ്വം വോട്ടവകാശം വിനിയോഗിക്കണം. അപരര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ കഴിയുന്നവര്‍ വേണം തെരഞ്ഞെടുക്കപ്പെടേണ്ടതെന്നും അദ്ദേഹം റിയാദില്‍ പറഞ്ഞു. കേളി കലാസാംസ്‌കാരിക വേദി നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങളെ വിലക്കെടുക്കപ്പെട്ട കാലത്ത് ഓരോ മനുഷ്യനും സ്വയം മാധ്യമം ആകുകയും ആ മധ്യമങ്ങളോരോന്നും സ്വയം പ്രതിരോധം തീര്‍ക്കുകയും ചെയ്യേണ്ട അനിവാര്യതയാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. ഗംഗയിലേക്ക് വലിച്ചെറിയപ്പെട്ട മെഡലുകളിലും ഗൗരി ലങ്കേഷിന്റെയും നരേന്ദ്ര ധബോല്‍ക്കറിന്റെയും ചോരയിലും തെരഞ്ഞെടുപ്പിന്റെ പ്രസക്തിയുണ്ട്. വരും തലമുറയിലെ കുട്ടികള്‍ക്ക് ഇന്ത്യ എന്ന രാജ്യം ഉണ്ടായിരുന്നു എന്നത് കഥയായി പറഞ്ഞു കൊടുക്കേണ്ടി വരരുത്. അതിനായി തെരഞ്ഞെടുപ്പില്‍ അമ്മമാര്‍ക്കും വലിയ പങ്കുണ്ട്.

പ്രവാസലോകത്താണെങ്കിലും തെരഞ്ഞെടുപ്പിന്റെ പ്രസക്തി കുടുംബ അകത്തളങ്ങളിലൂടെ പകര്‍ന്നു നല്‍കാന്‍ അമ്മമാര്‍ ശ്രമിക്കണം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതീക്ഷയുടെ തുരുത്തായി കേരളം തിളങ്ങി നില്‍ക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ കേരള യുവതയുടെ സാമൂഹിക ഇടപെടല്‍ വായിച്ചറിയാന്‍ വിദേശ മാധ്യമങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മികച്ച ജനകീയ വികസന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ജനത തൊട്ടറിഞ്ഞത് ഏറ്റവും കൂടുതല്‍ ഇടതുപക്ഷ എംപി മാര്‍ പാര്‍ലിമെന്റില്‍ ഉള്ളപ്പോഴായിരുന്നു.

തൊഴിലുറപ്പ് തൊഴിലാളിക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുന്നതും പെന്‍ഷന്‍ നല്‍കുന്നതുമായ ഏക സംസ്ഥാനം കേരളമാണ്. പാര്‍ലമെന്റില്‍ ഒതുങ്ങിയിരിക്കുന്നവരെ അല്ല വേണ്ടത്. സാധാരണക്കാരന്റെ നാവായി അവകാശങ്ങള്‍ക്കായുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നവരെയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിക്ക് ആമുഖ പ്രസംഗം നടത്തി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി നന്ദിയും പറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top