റിയാദ്: സൗദിയില്‍ പുതുതായി പതിനൊന്നു സമുദ്രജല ശുദ്ധീകരണ ശാലകള്‍ സ്ഥാപിക്കുമെന്ന് ദേശീയ ജല കമ്പനി. ഭാവിയില്‍ അനുഭവപ്പെടാന്‍ സാധ്യതയുളള ജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിനാണ് ശൂദ്ധീകരണ ശാലകളെന്നും കമ്പനി വ്യക്തമാക്കി.
അടുത്ത അഞ്ചു വര്‍ഷത്തിനകം പ്രതിദിനം 45 ലക്ഷം ഘനമീറ്റര്‍ ജലം കുറവ് വരുമെന്നാണ് കണക്കാക്കുന്നത്. അടുത്ത പത്തു വര്‍ഷത്തിനകം നജ്‌റാന്‍, ഹായില്‍, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി തുടങ്ങിയ പ്രവിശ്യകളില്‍ മാത്രമേ ഭൂഗര്‍ഭ ജലത്തെ ആശ്രയിക്കാന്‍ കഴിയുകയുള്ളൂ. രാജ്യത്തെ മറ്റു പ്രവിശ്യകളില്‍ ശുദ്ധീകരിച്ച സമുദ്രജലത്തെ മുഖ്യ സ്രോതസ്സുകളായി ആശ്രയിക്കേണ്ടി വരും. ഇവിടങ്ങളില്‍ 41 ലക്ഷം ഘനമീറ്റര്‍ ജല ദൗര്‍ലഭ്യം അനുഭവപ്പെടാനാണ് സാധ്യത.

2026 ആകുന്നതോടെ രാജ്യത്തെ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും ശുദ്ധീകരിച്ച സമുദ്ര ജലം, ഉപരിതല ജലസ്രോതസ്സ് എന്നിവയെ ആശ്രയിക്കേണ്ടിവരും. ഇത് മുന്നില്‍ കണ്ടാണ് പുതിയ സമുദ്രജല ശുദ്ധീകരണ ശാലകള്‍ സ്ഥാപിക്കുന്നത്. ദേശീയ ജല കമ്പനിക്കു കീഴില്‍ 85 ലക്ഷം ക്യുബിക് മീറ്റര്‍ സമുദ്ര ജലം ശുദ്ധീകരിക്കാനാണ് ലക്ഷ്യം വെക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
