റിയാദ്: ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മകനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് സൗദിയിലെ അല്‍ ഖിനൈസി കുടുംബം. ദമാം മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രസവിച്ച കുഞ്ഞിനെ അജ്ഞാത സ്ത്രീ തട്ടിക്കൊണ്ടുപോയ സംഭവം രാജ്യത്തെ പിടിച്ചു കുലുക്കിയിരുന്നു. തട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്ന സ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൃദയ സ്പര്‍ശിയായ വൈകാരിക രംഗങ്ങള്‍ക്കാണ് സൗദി പൗരന്‍ അലി അല്‍ ഖിനൈസിയുടെ കുടുംബം സാക്ഷിയായത്. ജനിച്ച് മൂന്നാം മണിക്കൂറില്‍ കാണാതായ മകന്‍ മൂസയെ ഡി എന്‍ എ പരിശോധനയിലൂടെയാണ് മാതാപിതാക്കള്‍ക്ക് തിരിച്ചുകിട്ടിയത്.
തട്ടികൊണ്ടുപോയെന്ന് സംശയിക്കുന്ന സ്ത്രീക്ക് ഇപ്പോള്‍ 50 വയസുണ്ട്. ഇവര്‍ യുവാവിന് തിരിച്ചറിയല്‍ രേഖ നേടുന്നതിന് അപേക്ഷ സമര്‍പ്പിച്ചു. ഇതോടെയാണ് സൗദിയില്‍ കോളിളക്കമുണ്ടാക്കിയ കേസിന് തുമ്പുണ്ടായത്. അപേക്ഷയോാൈപ്പം സമര്‍പ്പിച്ച രേഖകളില്‍ സംശയം തോന്നിയ അധികൃതര്‍ കൂടുതല്‍ അന്വേഷണം നടത്തി.
ഒരാഴ്ച മുമ്പാണ് അലി അല്‍ ഖിനൈസിയുടെയും ഭാര്യയുടെയും ഡി എന്‍ എ പരിശോധനക്ക് വിധേയമാക്കിയത്. യുവാവിന്റെ ഡി എന്‍ എ പരിശോധിച്ചതില്‍ ഇവരാണ് മാതാപിതാക്കളെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ഖിനൈസി കുടുംബാംഗങ്ങളും നാട്ടുകാരും ആഘോഷപൂര്‍വം മൂസയെ വരവേറ്റു.
അതേസമയം, ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ സംരക്ഷിക്കാന്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു എന്നാണ് കസ്റ്റഡിയിലുളള സ്ത്രീ പൊലീസിന് നല്‍കിയ മൊഴി. മറ്റൊരു കുട്ടിയെയും ഇവര്‍ തട്ടിയെടുത്തതായി സംശയമുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.