റിയാദ്: പെട്രോൾ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെതിരെ പുതുക്കിയ പിഴകൾ അനുസരിച്ചുള്ള ശിക്ഷാനപടികൾ മക്ക മുനിസിപ്പാലിറ്റി നടപ്പാക്കി തുടങ്ങി. മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയം അടുത്തിടെയാണ് പിഴകൾ പരിഷ്കരിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. പെട്രോൾ സ്റ്റേഷനുമായി ബന്ധപ്പെട്ട് 30 തരം ലംഘനങ്ങൾക്കാണ് പിഴ തുകകൾ പുതുക്കി നിശ്ചയിച്ചത്. 10,000 റിയാൽ പിഴ ചുമത്തുന്ന നിയമലംഘനങ്ങളുണ്ട്. ഗുരുതര നിയമലംഘനങ്ങൾക്ക് പെട്രോൾ സ്റ്റേഷൻ അടച്ചിടേണ്ടുന്ന ശിക്ഷാനടപടിയും ഉണ്ടായേക്കും.
പെട്രോളിയം ഉൽപന്നങ്ങൾ വ്യാപാരം ചെയ്യുന്നതിനുള്ള ലൈസൻസ് ഇല്ലാതെ പ്രവർത്തിപ്പിച്ചാൽ സ്റ്റേഷൻ അടച്ചുപൂട്ടുകയും 10,000 റിയാൽ പിഴ ചുമത്തുകയും ചെയ്യും. നിശ്ചിത മാനദണ്ഡങ്ങളും ഗുണനിലവാരവും പാലിക്കാതെയുള്ള പെട്രോളിയം അല്ലെങ്കിൽ ഇതര ഉൽപ്പന്നങ്ങളുമായി കലർത്തിയ പെട്രോളിയം വിൽപന നടത്തിയാൽ സ്റ്റേഷൻ അടച്ചുപൂട്ടുകയും 10,000 റിയാൽ പിഴ ചുമത്തുകയും ചെയ്യും.
സ്റ്റേഷനിൽ സർവിസ് സെൻററുകൾ പ്രവർത്തിപ്പിക്കാതിരിക്കുകയോ ലൂബ്രിക്കേഷൻ, ഓയിൽ ചെയ്ഞ്ചിങ്ങിനുള്ള ഷോപ്പ് പ്രവർത്തിപ്പിക്കാതിരിക്കുകയോ ചെയ്താൽ 5,000 റിയാലാണ് പിഴ. നമസ്കാര പള്ളി, കോഫി ഷോപ്പ് അല്ലെങ്കിൽ റസ്റ്റോൻറ്, ടയർ വിൽക്കാനും നന്നാക്കാനുമുള്ള കട എന്നിവ സ്റ്റേഷനിൽ ഇല്ലാതിരുന്നാലും പിഴയുണ്ടാകും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
